Friday 23 September 2011

എലിപ്പനി മലിനീകരണത്തിന്റെ സന്തതി


ആശങ്കാജനകമായ മലിനീകരണ ചുറ്റുപാട് നല്‍കുന്ന രോഗാവസ്ഥ മലയാളിയെ ഗ്രസിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. നഗരവത്കരണത്തിന്റെ കറുത്ത മുഖമായി മലിനീകരണം മാറിയിരിക്കുന്നു. പകര്‍ച്ചവ്യാധികള്‍ തിമിര്‍ത്താടുകയാണ്. ഓരോ വര്‍ഷവും വിവിധങ്ങളായ പകര്‍ച്ചവ്യാധികള്‍ മൂലം മരിക്കുന്നവരുടെ സംഖ്യ വര്‍ധിച്ചുവരുന്നു. തുടച്ചുനീക്കിയെന്നു കരുതിയ പല രോഗങ്ങളും തലപൊക്കിയെന്നു മാത്രമല്ല, അതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കു കണക്കില്ല. പലപ്പോഴും നിസ്സാരമെന്നു കരുതുന്ന പനി എലിപ്പനിയാണെന്നു തിരിച്ചറിയുമ്പോള്‍ പ്രതിരോധം പോലും ഫലിക്കാതെ വരുന്നു. കര്‍ശനമായ ശുചിത്വ സംസ്കാരത്തിന്റെ വഴികളിലൂടെ ജീവിതം നയിക്കേണ്ട ആവശ്യകതയിലേക്ക് മറ്റു പകര്‍ച്ചവ്യാധികള്‍ പോലെ എലിപ്പനിയും മുന്നറിയിപ്പു നല്‍കുന്നു. എലിപ്പനി ഉണ്ടാക്കുന്നത് സ്പൈറോക്കീറ്റ് എന്ന ഓര്‍ഗാനിസമാണ്. ലെപ്റ്റോ സ്പൈറോസിസ് എന്നാണ് എലിപ്പനിയുടെ ശാസ്ത്രനാമം. വീല്‍സ് രോഗമെന്നും ഇതിനു പേരുണ്ട്. ലെപ്റ്റോസ് പൈറ എന്ന ബാക്ടീരിയ രക്തക്കുഴലില്‍ ഉണ്ടാക്കുന്ന അണുബാധയെന്നു പറയാം. 
രോഗപ്പകര്‍ച്ച
എലി, പശു, പട്ടി തുടങ്ങിയ ജന്തുക്കളിലാണ് ഇവയുടെ അണുക്കള്‍ കൂടുതലും കാണപ്പെടുന്നത്. ഇവയുടെ മൂത്രത്തിലൂടെ അണുക്കള്‍ പുറത്തുവരുന്നു. എലിയുടെയൊക്കെ വൃക്കയിലാണ് അണുക്കള്‍ പെരുകുന്നത്. മൂത്രത്തിലൂടെ അത് എലികള്‍ വസിക്കുന്ന സ്ഥലത്തെ മലിനജലത്തിലും ഓടകളിലും കൃഷിസ്ഥലങ്ങളിലുമെല്ലാം നിറയും. എലിമൂത്രം കലര്‍ന്ന വെള്ളത്തിലൂടെ നടക്കുകയോ അത് ഉപയോഗിക്കുകയോ ചെയ്താല്‍ തീര്‍ച്ചയായും രോഗം പിടിപെട്ടതുതന്നെ. മുന്‍കാലങ്ങളിലും എലിപ്പനി ഉണ്ടായിരുന്നെങ്കിലും ഇത്രമാത്രം ഗുരുതരമല്ലാതിരുന്നത് അക്കാലത്ത് പെന്‍സിലിന്‍ ഉപയോഗിച്ചിരുന്നതുകൊണ്ടാണ്.
ആര്‍ക്കെല്ലാം വരാം?
ചില പ്രത്യേക ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് എലിപ്പനി കണ്ടുവരാറുള്ളത്. പതിറ്റാണ്ടുകളായി ശുചീകരിക്കാത്ത വെള്ളക്കെട്ടുകള്‍, കൃഷിസ്ഥലങ്ങള്‍, കശാപ്പുശാലകള്‍ക്ക് സമീപം, ഓടകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍. പൊതുവെ മാലിന്യംനിറഞ്ഞ ജീവിതസാഹചര്യം കേരളത്തിന്റെ ഭൂരിഭാഗം ജില്ലകളിലും ഇന്നു കാണാന്‍ കഴിയും. മഴക്കാലമായാല്‍ അഴുക്കുചാലുകള്‍ വര്‍ധിക്കുന്നു. ഇത് എലിപ്പനിക്കു പറ്റിയ സാഹചര്യമാണ്. ചെറിയ മഴപെയ്താല്‍ പോലും മലിനീകരണം വ്യാപകമാകുന്നു. അതിനാല്‍ ആര്‍ക്കും എലിപ്പനി പിടിപെടാം. 20നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൂടുതലായി കണ്ടുവരുന്നു. മേല്‍പ്പറഞ്ഞ സ്ഥലങ്ങള്‍ ശുചീകരിക്കുന്നവര്‍ക്കു മുറിവുകളുണ്ടെങ്കില്‍ എലിപ്പനിയുടെ അണുക്കള്‍ കലര്‍ന്ന വെള്ളത്തിലെ സ്പര്‍ശനം മൂലം പനിബാധയുണ്ടാകുന്നു.‌
ലക്ഷണങ്ങള്‍
കടുത്ത പനി, ശരീര വേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങളോടെയാണു തുടക്കം. രണ്ടുമൂന്ന് ഘട്ടങ്ങളിലായി പനിയുടെ ശക്തി കൂടുകയും അവസാനം ഹൃദയം, ശ്വാസകോശം എന്നിവയെ ബാധിച്ചാല്‍ മരണം സംഭവിക്കുകയും ചെയ്യുന്നു. വിറയല്‍, നെഞ്ചുവേദന, മനംപുരട്ടല്‍, മൂത്രത്തിലെ നിറവ്യത്യാസം എന്നിവ ആദ്യമായി കാണാന്‍ കഴിയും. പിന്നീടു കഠിനമായ തലവേദനയും ഛര്‍ദിയും വിശപ്പില്ലായ്മയും പേശികളുടെ വേദനയും ഉണ്ടാകും. ചിലര്‍ക്കു വയറിളക്കത്തിനും സാധ്യതയുണ്ട്. കണ്ണിനു ചുവപ്പുനിറവും ഉണ്ടായേക്കാം. തുടക്കത്തില്‍ തന്നെ ചികിത്സ പ്രധാനമാണ്. സ്വയം ചികിത്സിക്കുന്നത് അപകടകരം. വിദഗ്ധ ചികിത്സ നല്‍കുകയാണ് ഉത്തമം. രോഗം ആന്തരാവയവങ്ങളെ ബാധിച്ചുകഴിഞ്ഞാല്‍ ഉണ്ടാകുന്ന അവസ്ഥ ഗുരുതരമാണ്. അതിനാല്‍ അതിനുമുമ്പുതന്നെ ആവശ്യമായ ചികിത്സയും വിശ്രമവും ഉണ്ടാകണം.
പ്രതിരോധം
ശുചീകരണ ജോലിയില്‍ ഏര്‍പ്പെടുന്നതിനുമുന്‍പ് ഡോക്സി സൈക്ളിന്‍ എന്ന ഗുളിക നിര്‍ബന്ധമായും കഴിക്കണം. ഇത് പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളില്‍ നിന്നു ലഭിക്കും. തൊഴിലാളികള്‍ മരുന്നു കഴിക്കുന്ന പതിവ് പൊതുവെ പാലിക്കാറില്ല. പണിക്ക് ഇറങ്ങുന്നതിനുമുന്‍പ് അതു പൊതിഞ്ഞു സൂക്ഷിക്കും. പക്ഷേ, കഴിക്കില്ല. ഫലപ്രദമായ വാക്സിന്‍ എലിപ്പനി തടയാന്‍ ഇതുവരെ വിപണിയില്‍ ഇറങ്ങിയിട്ടില്ല. അതിന്റെ വകഭേദങ്ങള്‍ക്കനുസരിച്ച് വാക്സിന്‍ വേണം എന്നതാണ് കാരണം. എങ്കിലും ജീവിത-തൊഴില്‍ സാഹചര്യങ്ങള്‍ ആരോഗ്യകരമാക്കി മാറ്റുക എന്നതാണ് ഉത്തമം. പ്രതിരോധ മരുന്നുകള്‍ കഴിക്കുകയും രോഗം വന്നാല്‍ മികച്ച ചികിത്സ ലഭ്യമാക്കുകയും വേണം. കൈയുറ ധരിച്ചു ജോലിചെയ്യാന്‍ കഴിയുന്ന സ്ഥലങ്ങളിലാണെങ്കില്‍ അങ്ങനെ ചെയ്യണം.
മാലിന്യപ്രശ്നം
അനിയന്ത്രിതമായ നഗരവത്കരണത്തിലൂടെ ഉണ്ടായ മലിനീകരണ പ്രശ്നങ്ങള്‍ എലിപ്പനി പോലുള്ള രോഗങ്ങള്‍ക്ക് എല്ലാവിധ സാധ്യതകളും ഒരുക്കുന്നു. മലിനീകരണവും ചേരികളിലെ അഴുക്കുചാലുകളും നിര്‍മാര്‍ജനം ചെയ്യുന്നതിനൊപ്പം എലികളെ നശിപ്പിക്കുന്ന നടപടികളും ഊര്‍ജിതമാക്കണം. തൊഴില്‍ സാഹചര്യങ്ങള്‍ ആരോഗ്യകരമാകണം. മൃഗങ്ങളെ പരിപാലിക്കുന്ന മേഖലയും രോഗമുക്ത സാഹചര്യമുള്ളവയായിരിക്കണം. ഒരു രോഗത്തില്‍നിന്ന് മറ്റൊരു രോഗത്തിലേക്കു കടന്നുപോകുന്ന നമ്മുടെ നാട്ടില്‍ എലിപ്പനി പ്രതിരോധത്തിന് ആവശ്യമായ ബോധവത്കരണവും കൃത്യമായ നടപടികളും നടത്തേണ്ടതുണ്ട്. എല്ലാത്തിനും ജനങ്ങളുടെ സഹകരണമാണ് ആവശ്യം. ഒപ്പം തദ്ദേശസ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമവും.
-ഡോ. സൈറു ഫിലിപ്പ്
(ആലപ്പുഴ മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ അഡീഷനല്‍ പ്രഫസറാണ് ലേഖിക) 

കടപ്പാട്: മാധ്യമം ദിനപ്പത്രം