Wednesday 5 June 2013

ചിന്തിക്കുക,ഭക്ഷിക്കുക,കരുതിവയ്ക്കുക

ലോക പരിസ്ഥിതി ദിനം
ഇന്ന് തിരുവാങ്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആചരിക്കുന്നു
ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍റെ ചില കണക്കുകള്‍ നോക്കൂ:
1. ലോകത്ത് പ്രതിവര്‍ഷം 1.3 ബില്യണ്‍ (130 കോടി ടണ്‍) .),) ഭക്ഷണ പദാര്‍ഥം പാഴാക്കുന്നു. െഎന്നു പറഞ്ഞാല്‍ പാകം ചെയ്യപ്പെട്ട അത്രയും  ഭക്ഷണം ഉപയോഗത്തിനുശേഷം മിച്ചം വരികയും അവ മാലിന്യക്കൂമ്പാരത്തിലേക്കു തള്ളുകയും ചെയ്യുന്നു എന്നര്‍ഥം....!
2. ഇത്രയും ഭക്ഷണം എന്നത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മുഴുവന്‍ ജനതയുടെയും പ്രതിവര്‍ഷ ഉപഭോഗത്തിനു തുല്യമാണ്
3. ലോകത്തില്‍ ഏഴിലൊരാള്‍ വീതം ഒരു നേരം പോലും ഭക്ഷണം കിട്ടാതെ വലയുന്നുണ്ട്. 5 വയസ്സില്‍ താഴെയുള്ള 20,000 കുട്ടികളാണ് പ്രതിവര്‍ഷം പട്ടിണിമൂലും മരണമടയുന്നത്.
4. ലോകത്ത് ഇന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണപദാര്‍ഥങ്ങളില്‍ മൂന്നിലൊരു ഭാഗവും നശിക്കുകയോ ഉപയോഗിക്കാന്‍ പറ്റാതെ പാഴാക്കിക്കളയുകയോ ചെയ്യുമ്പോളാണിതെന്നോര്‍ക്കണം
5. ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 1000 ലിറ്റര്‍ വെള്ളവും ഒരു ബര്‍ഗറില്‍ ഉളളത്ര മാട്ടിറച്ചി ഉത്പാദിപ്പിക്കാന്‍ 16,000 ലിറ്റര്‍ വെള്ളവും ആണു വേണ്ടത്.
6. ഭൂമുഖത്തെ വസ്ത്രയോഗ്യമായ മൊത്തം സ്ഥലത്തിന്‍റെ 25 ശതമാനവുപം ശുദ്ധജലത്തിന്റെ 70 ശതമാനവും ഉപയോഗിക്കുന്നത് കൃഷിക്കായാണ്.
7. 80 ശതമാനം വനനശീകരണത്തിനും കാരണം കൃഷിസ്ഥലത്തിനായി വനം കൈയേറുന്നതാണ്.
8. 30 ശതമാനം ഹരിതഗൃഹ വാതകങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നതും കൃഷിയില്‍ നിന്നും കൃഷി അനുബന്ധ സാമഗ്രികളുടെ ഉത്പാദന-വിതരണ-പ്രയോഗ സംവിധാനങ്ങളില്‍ നിന്നുമാണ്

വേണം നമുക്കൊരു പുതിയ കാഴ്ച്ചപ്പാട്

  • മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വിഭവങ്ങള്‍ ഭൂമിയിലുണ്ട്. പക്ഷേ ആര്‍ത്തി പരിഹരിക്കാനുള്ളതില്ല
  • ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കുമ്പോഴും വാങ്ങേണ്ടിവരുമ്പോഴും പരിസ്ഥിതിയെ ഏറ്റവും കുറച്ച് ആഘാതമേല്‍പ്പിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പ് ബോധപൂര്‍വം തന്നെ നടത്തണം
  • പ്രകൃതിവിഭവങ്ങള്‍ അനന്തമാണെന്നും അവ യഥേഷ്ടം ധൂര്‍ത്തടിക്കാമെന്നുമുള്ള ചിന്ത കൈവെടിയുക
  • പ്രാദേശികമായി ലഭ്യമാകുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുക, ഉത്പാദിപ്പിക്കുക, സംരക്ഷിക്കുക
  • സല്‍ക്കാരപ്രിയരാണു നാം. സദ്യവട്ടമൊരുക്കുമ്പോഴും മറ്റും നാം വിളമ്പുകയും പാഴാക്കിക്കളയുകയും ചെയ്യുന്ന ഭക്ഷണപദാര്‍ഥങ്ങളുടെ മൂല്യം െഎത്രയെന്നു ചിന്തിക്കൂ.
  • വിവേകമില്ലാത്ത ഉപയോഗക്രമത്തോടു വിട പറയൂ

ഇന്ന് തിരുവാങ്കുളത്ത് ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടലും ബ്ലീച്ചിങ് പൌഡര്‍ വിതരണവും 

ഇരുമ്പനം ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലും


Tuesday 15 January 2013

എന്താണ് പാലിയേറ്റീവ് കെയര്‍?

 പാലിയേറ്റീവ് കെയര്‍ ദിനം ഇന്ന്
എന്താണ് പാലിയേറ്റീവ് കെയര്‍?
പാലിയേറ്റീവ് കെയര്‍ രോഗത്തിന്റെ ചികില്‍സയല്ല; അസുഖത്തിന്റെ ചികില്‍സയാണ്. രോഗം കാന്‍സര്‍ അല്ലെങ്കില്‍ എയ്ഡ്സ് അല്ലെങ്കില്‍ മറ്റെന്തുമാകട്ടെ. അസുഖങ്ങള്‍ ഏറെയുണ്ടാകാം. അതില്‍ രോഗത്തിന്റെ അനുബന്ധ പ്രശ്നങ്ങളായ വേദന, ശ്വാസതടസ്സം, ഛര്‍ദി, വിഷാദം, മനോവിഷമങ്ങള്‍ എല്ലാമുള്‍പ്പെടുന്നു. രോഗചികില്‍സ തുടരുന്നതിനൊപ്പം ഇപ്പറഞ്ഞ അസുഖങ്ങളെക്കൂടി കണ്ടറിഞ്ഞുള്ള സാന്ത്വനവും മരുന്നുമാണു പാലിയേറ്റീവ് കെയര്‍.

ജീവനു കടുത്ത ഭീഷണിയുയര്‍ത്തുകയും ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ചെയ്യുന്ന എല്ലാ രോഗങ്ങള്‍ക്കും അക്ഷരാര്‍ഥത്തിലുള്ള രോഗചികില്‍സയ്ക്കൊപ്പം പാലിയേറ്റീവ് കെയറും ആവശ്യമാണ്. പാലിയേറ്റീവ് കെയര്‍ എന്നാല്‍ വെറും സ്നേഹചികില്‍സ മാത്രവുമല്ല. രോഗിയുടെ വൈകാരിക, സാമൂഹിക പ്രശ്നങ്ങള്‍ക്കു കൂടി പരിഹാരമാകുന്ന സമഗ്ര ശുശ്രൂഷയാണു പാലിയേറ്റീവ് കെയര്‍. ഇതോടെ എല്ലാം തീര്‍ന്നു എന്ന ചിന്ത മാരകരോഗങ്ങള്‍ പിടിപെടുന്ന മിക്ക രോഗികള്‍ക്കുമുണ്ടാകും, ദൈവം എന്തിനിങ്ങനെ ശിക്ഷിച്ചു എന്ന വിചാരം. ചികില്‍സ സ്വീകരിക്കാനുള്ള വൈമുഖ്യം പ്രകടിപ്പിക്കാം. ഒറ്റപ്പെടാനുള്ള പ്രവണത കാട്ടാം. അകാരണമായ ദേഷ്യം, വിഷാദം എന്നിവയുമുണ്ടാകാം. രോഗത്തിന്റെ വൈഷമ്യങ്ങള്‍ കൂട്ടുന്ന തരത്തിലുള്ള വിപരീത ചിന്തകളാവും രോഗിക്ക് ഏറെയും.

ചികില്‍സയുടെ ഉയര്‍ന്ന പണച്ചെലവ്, സാമ്പത്തിക പ്രയാസം, തൊഴില്‍ നഷ്ടമാകല്‍ എന്നിവയും രോഗിയെ മാനസികമായി അലട്ടും. ഈ പ്രശ്നങ്ങള്‍ക്കെല്ലാം ആശ്വാസവും ഉത്തരവുമാകാന്‍ പാലിയേറ്റീവ് കെയറിനു കഴിയും. ജീവിതത്തില്‍ നഷ്ടമാകുമെന്നു രോഗി ഭയക്കുന്ന അന്തസ് ഊട്ടിയുറപ്പിക്കുകയാണ് ഇവിടെ. അര്‍ഹമായ മാന്യതയും മൂല്യവും തന്റെ ജീവിതത്തിനുണ്ടെന്ന വിശ്വാസത്തിലേക്കു രോഗിയെ കൊണ്ടുവരികയാണു പാലിയേറ്റീവ് കെയറില്‍. പാലിയേറ്റീവ് കെയര്‍ എന്നാല്‍ ടോട്ടല്‍ കെയര്‍ എന്നു തന്നെയാണ് അര്‍ഥം.

പാലിയേറ്റീവ് കെയര്‍ ആര്‍ക്കൊക്കെ?
എല്ലാം കഴിഞ്ഞുവെന്നതിന്റെ പ്രഖ്യാപനമാണോ പാലിയേറ്റീവ് കെയര്‍? ഒരിക്കലുമല്ല. പാലിയേറ്റീവ് കെയറിനെ സംബന്ധിച്ച പ്രധാന തെറ്റിദ്ധാരണയും അതാണ്. ജീവിതാന്ത്യത്തെ മുഖാമുഖം കാണുന്ന രോഗികള്‍ക്കു പാലിയേറ്റീവ് കെയര്‍ വേണമെന്നുള്ളതു സത്യം. ഗുരുതര രോഗങ്ങളുടെ പിടിയിലാണെങ്കിലും ഇനിയും ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ സാധ്യതയുള്ള രോഗികള്‍ കൂടി പാലിയേറ്റീവ് കെയറിന്റെ പരിധിയില്‍ വരുന്നുണ്ട്. അതിനാല്‍ പാലിയേറ്റീവ് കെയറിനു വിധേയരാകുമ്പോള്‍ ഇനി വിധിച്ചതു മരണം മാത്രമാണെന്ന വിശ്വാസം ശരിയല്ല. മാത്രമല്ല പാലിയേറ്റീവ് കെയറിന്റെ ഭാഗമായ സ്നേഹപരിചരണങ്ങള്‍ ജീവിതം വീണ്ടെടുക്കാമെന്ന വിശ്വാസം ഒന്നുകൂടി അടിച്ചുറപ്പിക്കുന്നതുമാണ്.

മറ്റു ചികില്‍സകളെല്ലാം നിഷ്ഫലമാകുമ്പോള്‍ പരീക്ഷിക്കേണ്ട തുറുപ്പുചീട്ടല്ല പാലിയേറ്റീവ് കെയര്‍. ദീര്‍ഘമായ ചികില്‍സാകാലത്തുടനീളം രോഗിയെ തീവ്രവേദന സഹിക്കാന്‍ വിട്ടശേഷം പ്രതീക്ഷയില്ലെന്നു കാണുമ്പോഴല്ല പാലിയേറ്റീവ് കെയര്‍ നല്‍കേണ്ടത്. രോഗചികില്‍സയ്ക്കൊപ്പം തുടക്കം മുതല്‍ തന്നെ പാലിയേറ്റീവ് കെയറിന്റെ താങ്ങു വേണം. ഗുരുതരമായ രോഗമാണെന്ന അറിവ് രോഗിക്ക് ആഘാതമാകുന്ന ആദ്യഘട്ടത്തില്‍ സാന്ത്വനത്തിന്റെ പ്രാധാന്യം ഏറെയാണ്. ഈ സമയത്തു കിട്ടുന്ന ആശ്വാസം രോഗത്തെ അതിജീവിക്കാന്‍ രോഗിയെ ഏറെ സഹായിക്കുകയും ചെയ്യും. റേഡിയോതെറപ്പി, കീമോതെറപ്പി, സര്‍ജറി തുടങ്ങി ചികില്‍സയുടെ എല്ലാ ഘട്ടങ്ങളിലും പാലിയേറ്റീവ് കെയര്‍ ആശ്വാസം നല്‍കും.

സാന്ത്വനം ഏതെല്ലാം രോഗങ്ങള്‍ക്ക് ?
പാലിയേറ്റീവ് കെയര്‍ സാന്ത്വനം നല്‍കുന്നതു രോഗിക്കു മാത്രമല്ല, രോഗിയുടെ കുടുംബത്തിനു കൂടിയാണ്. അതിനാല്‍ത്തന്നെ ഇതിന്റെ ഫലം രോഗിയുടെ മരണശേഷവും നിലനില്‍ക്കും. കാന്‍സറിനും എയ്ഡ്സിനും മാത്രമാണു പാലിയേറ്റീവ് കെയര്‍ വേണ്ടിവരുന്നതെന്ന ചിന്തയുണ്ട്. ഇതും ശരിയല്ല. ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ജീവിതത്തെ തകിടംമറിക്കുകയും ചെയ്യുന്ന എല്ലാ രോഗങ്ങള്‍ക്കും പാലിയേറ്റീവ് കെയര്‍ നല്‍കണം. ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, നീണ്ടകാലം നില്‍ക്കുന്ന ശരീരവേദനകള്‍ എന്നിവയ്ക്കു പാലിയേറ്റീവ് കെയര്‍ വേണം.

ചികില്‍സ
മോര്‍ഫിന്‍ എന്ന വേദനസംഹാരിയാണു സാന്ത്വന ചികില്‍സയില്‍ വേദന ഇല്ലാതാക്കാന്‍ നല്‍കുന്നത്. രോഗികളില്‍ മൂന്നിലൊന്നുപേര്‍ക്കും മോര്‍ഫിന്‍ ഫലപ്രദമാണ്. വേദനയുടെ സ്വഭാവമനുസരിച്ചു മറ്റു വേദനസംഹാരികളുമായി ചേര്‍ത്തു മോര്‍ഫിന്‍ ഉപയോഗിക്കുന്നു. പാലിയേറ്റീവ് ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന മോര്‍ഫിന്‍ മന്ദതയുണ്ടാക്കുമെന്ന ഭയം ശരിയല്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശരിയായ അളവില്‍ മരുന്നു നല്‍കിയാല്‍ പ്രശ്നമുണ്ടാവില്ല. മോര്‍ഫിന്‍ കൊണ്ടു ഫലമില്ലാത്ത വേദനകള്‍ക്ക് ഈ മരുന്നു കൊടുക്കുമ്പോള്‍ മാത്രമാണു പ്രശ്നം. മോര്‍ഫിന്‍ അഡിക്ഷന്‍ ഉണ്ടാക്കുമെന്ന ധാരണ തെറ്റാണെന്നു ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.

മോര്‍ഫിനോ മറ്റു വേദനസംഹാരികളോ ഉപയോഗിച്ചുള്ള ചികില്‍സ പാലിയേറ്റീവ് കെയറിന്റെ ഒരു ഭാഗം മാത്രം. രോഗിക്കു മാനസികമായ കരുത്തു പകരുന്ന, ക്ഷമയോടെയുള്ള പരിചരണവും സാന്ത്വനവുമാണു പാലിയേറ്റീവ് കെയറിന്റെ ജീവന്‍. കേരളത്തിലൊട്ടാകെ നൂറിലേറെ പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ മിക്കതും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലുള്ളതാണ്. രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ചുള്ള പരിചരണമാണു മിക്ക സന്നദ്ധസംഘടനകളും നടത്തുന്നത്. മരണമടയുന്ന രോഗികളുടെ നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ പോലും ഏറ്റെടുത്തു നടത്തുന്ന സംഘടനകളുണ്ട്. കുട്ടികളുടെ ഭാവികാര്യങ്ങളുടെ ഉത്തരവാദിത്തമേല്‍ക്കാന്‍ തയാറുള്ള ആരെങ്കിലുമുണ്ടെന്ന വിശ്വാസംതന്നെ മരണം കാത്തുകഴിയുന്ന രോഗിക്കു പകരുന്ന ആശ്വാസം വലുതാണ്.

പാലിയേറ്റീവ് കെയര്‍ നല്‍കാന്‍ കുടുംബാംഗങ്ങള്‍, വോളന്റിയര്‍മാര്‍, പ്രഫഷനലുകള്‍ തുടങ്ങി എല്ലാവര്‍ക്കും കഴിയും. പ്രഫഷനല്‍ യോഗ്യത നേടിയവരുടെ മേല്‍ നോട്ടം ഉണ്ടാകേണ്ടതുണ്ടെങ്കിലും ഇപ്പോള്‍ ലഭ്യമായ പരിശീലനം നേടിയവര്‍ക്കു പാലിയേറ്റീവ് കെയര്‍ നല്‍കാം. മുറിവുകള്‍ ഡ്രസ് ചെയ്യുക, ട്യൂബ് ഫീഡിങ്, സ്കിന്‍ കെയര്‍, മൌത്ത് കെയര്‍ തുടങ്ങി അടിസ്ഥാന നഴ്സിങ് ജോലികള്‍ അറിയാവുന്നവരായിരിക്കണം ചികില്‍സകര്‍. ഒപ്പം കൌണ്‍സലിങ് പാടവവും വേണം.

(കടപ്പാട്: .ഡോ. എം.ആര്‍. രാജഗോപാല്‍, ചെയര്‍മാന്‍, 'പാലിയം ഇന്ത്യ' പാലിയേറ്റീവ് മെഡിസിന്‍ പ്രഫസര്‍, എസ്യുടി അക്കാദമി ഒാഫ് മെഡിക്കല്‍ സയന്‍സസ്, തിരുവനന്തപുരം -  Article taken from Manoram Online Health)
   
  


                                                                                             

Wednesday 14 November 2012

നിശ്ശബ്ദ കൊലയാളി; ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക്

ന്യൂദല്‍ഹി: ജീവിതശൈലീ രോഗങ്ങളിലെ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രമേഹരോഗത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഇന്‍റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്‍ (ഐ.ഡി.എഫ്) അധ്യക്ഷന്‍ ജീന്‍ ക്ളോഡ് എംബന്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പ്രമേഹരോഗികളുടെ എണ്ണം ഇതിനകം 6.13 കോടി കവിയുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഈ കണക്കുകള്‍ യഥാര്‍ഥ രോഗികളുടെ എണ്ണത്തിന് അടുത്തുപോലും എത്തില്ല. ശരിയായ ആരോഗ്യ ബോധവത്കരണത്തിന്‍െറ അഭാവം കാരണം പ്രമേഹരോഗികളില്‍ 60 ശതമാനത്തിലേറെയും കണക്കു പുസ്തകത്തിന് പുറത്താണെന്നും ഐ.ഡി.എഫ് മേധാവി ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ പലരും രോഗം കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തുകയോ ചികിത്സക്ക് വിധേയരാവുകയോ ചെയ്യാത്തവരാണ്.

ഒമ്പതുകോടി രോഗികളുമായി ചൈനയാണ് മുന്‍നിരയിലെങ്കിലും ഏറെ വൈകാതെ ഇന്ത്യ ‘ആഗോള പ്രമേഹ തലസ്ഥാന’മായി മാറുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്കയും ഇന്ത്യയും തമ്മില്‍ രോഗികളുടെ എണ്ണത്തില്‍ ഏറെ അന്തരമുണ്ട്. അമേരിക്കയിലെ രോഗികളുടെ എണ്ണം 2.37 കോടി മാത്രമാണ്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് പ്രമേഹം ഭീകരമാംവിധം പിടിമുറുക്കാന്‍ വഴിയൊരുക്കിയത്. കുട്ടികളും മുതിര്‍ന്നവരുമടക്കമുള്ളവരുടെ അകാലമരണത്തിന് ഈ മാരകരോഗം വഴിയൊരുക്കുന്നതായും ക്ളോഡ് എംബന്യ പറയുന്നു. മുന്‍ കാലങ്ങളില്‍ സമ്പന്നരുടെ മാത്രം ജീവിത ശൈലീ രോഗമായി കണക്കാക്കിയിരുന്ന പ്രമേഹം ഇന്ന് സര്‍വ സാധാരണമായിട്ടുണ്ട്.

ഭക്ഷണക്രമത്തില്‍ വന്ന മാറ്റങ്ങളും വ്യായാമത്തിന്‍െറ കുറവുമാണ് രോഗം പെരുകാന്‍ കാരണം. വികസനത്തെക്കുറിച്ച് മാത്രം സംസാരിക്കുമ്പോഴും ആരോഗ്യത്തിന് മുന്‍ഗണനയുള്ള വികസനമെന്ന കാഴ്ചപ്പാട് ഇത്തരം രാജ്യങ്ങള്‍ മറക്കുകയാണെന്നും എംബന്യ പറഞ്ഞു. രക്ഷിതാക്കള്‍ കുട്ടികളെ മുറിക്കകത്ത് അടച്ചിട്ട് കൈയില്‍ ശീതളപാനീയങ്ങള്‍ നല്‍കി ടെലിവിഷന്‍ കാണാന്‍ പ്രേരിപ്പിക്കുകയാണ്. കളിസ്ഥലങ്ങള്‍ എല്ലായിടനിന്നും അപ്രത്യക്ഷമാവുകയാണ്. നഗരങ്ങളില്‍ സൈക്കിള്‍ പാതയും കാല്‍നട യാത്രക്കാര്‍ക്കുള്ള പ്രത്യേക ഇടങ്ങളും സ്ഥാപിക്കണമെന്ന് ജീന്‍ ക്ളോഡ് എംബന്യ പറഞ്ഞു.
ലോകത്ത് മൊത്തം 30 കോടി പ്രമേഹ രോഗികളാണുള്ളത്. ആകെ മുതിര്‍ന്ന ജനസംഖ്യയുടെ ആറു ശതമാനമാണിത്. പ്രതിവര്‍ഷം 70 ലക്ഷം പേരാണ് പ്രമേഹബാധിതരുടെ പട്ടികയില്‍ ഇടംനേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍സുലിന്‍െറ കുറവുമൂലമോ ഗ്രന്ഥികളുടെ പ്രവര്‍ത്ത തകരാറ് കാരണമോ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതാണ് പ്രമേഹത്തിന് കാരണമാകുന്നത്.

സൂക്ഷിക്കണം, ഈ ‘നിശ്ശബ്ദ കൊലയാളി’യെകെ.എന്‍. നുസൈബ

സൂക്ഷിക്കണം,  ഈ ‘നിശ്ശബ്ദ കൊലയാളി’യെ
ഒരിക്കല്‍ കാശുകാരായ മധ്യവയസ്കരുടെ രോഗമായിരുന്ന ‘പ്രമേഹം’ഇന്ന് സാധാരണക്കാരന്‍െറ സന്തത സഹചാരിയാണ്. പനിയും ജലദോഷവും ഒക്കെപോലെ മതിയായ പരിശോധനയും ശ്രദ്ധയും ഇല്ലെങ്കില്‍ ഏതുപ്രായക്കാര്‍ക്കും ബാധിക്കാവുന്ന രോഗമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്ത് 346 ബില്യന്‍ പ്രമേഹ ബാധിതര്‍ ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2030 ആകുമ്പോഴേക്കും ഇത് ഇരട്ടിയാകും. കേരളത്തില്‍ നിലവില്‍ 22ശതമാനമാണ് പ്രമേഹ ബാധിതര്‍. 65 ശതമാനം പേരാകട്ടെ, എപ്പോള്‍ വേണമെങ്കിലും രോഗബാധിതരാകാമെന്ന അവസ്ഥയിലുമാണ്.
പ്രമേഹം തിരിച്ചറിയുന്ന നിമിഷം മുതല്‍ ചികിത്സ ആരംഭിക്കാത്ത പക്ഷം ജീവന്വരെ ഭീഷണിയാകുന്ന തരത്തില്‍ രോഗം സങ്കീര്‍ണമാകാനിടയുണ്ട്. ഓരോ എട്ട് സെക്കന്‍ഡിലും പ്രമേഹം മൂലം ഒരാള്‍ മരണമടയുന്നു എന്നതാണ് കണക്ക്. ഈ ‘നിശ്ശബ്ദ കൊലയാളി’ മൂലമുണ്ടാകുന്ന മരണങ്ങളില്‍ 80 ശതമാനവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലാണ് സംഭവിക്കുന്നതെന്നും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.
ആഹാരത്തിലെ കാര്‍ബോഹൈഡ്രേറ്റ്സില്‍നിന്ന് ലഭിക്കുന്ന ഊര്‍ജം ശരിയായ രീതിയില്‍ ശരീരത്തിന് ഉപയോഗപ്പെടുത്താന്‍ പറ്റാത്ത അവസ്ഥയാണ് പ്രമേഹം. ഭക്ഷണം ദഹിക്കുന്നതോടെ ഉണ്ടാകുന്ന ഗ്ളൂക്കോസിനെ പാന്‍ക്രിയാസ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ശരീര കോശങ്ങളില്‍ ശേഖരിക്കുകയാണ് സാധാരണ മനുഷ്യരില്‍ ചെയ്യാറ്. ഈ ഗ്ളൂക്കോസാണ് ആരോഗ്യമുള്ള ഒരാള്‍ക്ക് ഊര്‍ജദായകമാകുന്നത്. പ്രമേഹബാധിതരില്‍ ഇന്‍സുലിന്‍െറ ഉല്‍പാദനവും ഉപയോഗവും ആരോഗ്യമുള്ളയാളില്‍ നിന്ന് കുറഞ്ഞിരിക്കും. ഇതുവഴി രക്തത്തില്‍ ഗ്ളൂക്കോസിന്‍െറ അളവ് കൂടും. ഇത് പരിധിവിടുന്ന പക്ഷം മൂത്രത്തിലും ഗ്ളൂക്കോസ് കണ്ടുതുടങ്ങുന്നതാണ് പ്രമേഹം. ഇതൊഴിവാക്കാന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടക്കിടെ പരിശോധിക്കുകയാണ് വേണ്ടത്. രക്തത്തിലെ പഞ്ചസാര സാധാരണ നിലയിലേക്കാളും ഉയര്‍ന്നതാണെങ്കില്‍ ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹത്തെ അകറ്റിനിര്‍ത്താനാകും.
രണ്ടുതരം പ്രമേഹങ്ങളാണ് സാധാരണ കണ്ടുവരുന്നത്. ടൈപ്പ്1 എന്ന ആദ്യയിനത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥികള്‍ ജന്മനാ ഇല്ലാതിരിക്കുകയും മറ്റെന്തെങ്കിലും കാരണത്താല്‍ ഗ്രന്ഥികള്‍ നശിച്ചുപോകുന്നതിനാല്‍ ഇന്‍സുലിന്‍ ശരീരത്തില്‍ അല്‍പം പോലും കാണാത്ത അവസ്ഥയുമാണ്. 40 വയസ്സിനുള്ളില്‍ ഈ രോഗമുണ്ടാകും. 10 മുതല്‍ 15 ശതമാനം പേരില്‍ മാത്രം കണ്ടുവരുന്ന ഈ പ്രമേഹബാധിതര്‍ നിര്‍ബന്ധമായും ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ എടുക്കേണ്ടിവരും. പത്തില്‍ ഒരാള്‍ക്ക് ഈ രോഗാവസ്ഥ കണ്ടുവരുന്നതായാണ് കണക്ക്.
ടൈപ്പ് 2 പ്രമേഹമാണ് സാധാരണ കണ്ടുവരുന്നത്. ജീവിതശൈലിയിലെ പാളിച്ച മൂലം ശരീരത്തില്‍ ആവശ്യമായ ഇന്‍സുലിന്‍ ഉല്‍പാദിക്കപ്പെടാതിരിക്കുകയോ ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരിയാംവിധം ഉപയോഗപ്പെടുത്താതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണിത്. സാധാരണ 40 വയസ്സിന് മുകളില്‍ ഉള്ളവരാണ് ഇതിന്‍െറ ഇരകള്‍. ചില സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് രക്തഗ്ളൂക്കോസിന്‍െറ അളവ് വര്‍ധിക്കുന്നത് കണ്ടുവരുന്നുണ്ട്. പ്രസവശേഷം ഇവരിലെ ഗ്ളൂക്കോസിന്‍െറ അളവ് പഴയ നിലയിലേക്ക് മടങ്ങും.
ലക്ഷണങ്ങള്‍ മനസ്സിലാക്കാം
1. അമിതമായ വിശപ്പ്/ദാഹം
2. സ്ഥിരമായ അസുഖം/രോഗം
3. കൈകാലുകളില്‍ പെരുപ്പ്/ക്ഷീണം/തളര്‍ച്ച
4. ലൈംഗിക പ്രശ്നങ്ങള്‍
5. ശരീരത്തിന് ഭാരക്കുറവ്
6. മുറിവുകള്‍ ഉണങ്ങാന്‍ താമസം
7. എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുക
8. കാഴ്ചക്ക് മങ്ങല്‍
രോഗസാധ്യത കൂടുതല്‍ ആര്‍ക്കൊക്കെ?
1. മാതാപിതാക്കള്‍ക്കോ സഹോദരനോ സഹോദരിക്കോ ടൈപ്പ് 2 പ്രമേഹമുള്ളവര്‍
2. അമിത ഭാരമുള്ളവര്‍
3. 40ഉം അതിന് മുകളിലും പ്രായമുള്ളവര്‍
4. ഉയര്‍ന്ന രക്തസമ്മര്‍ദമോ ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ ഉണ്ടായിട്ടുള്ളവര്‍
5. പോളിസ്റ്റിക് ഓവറി സിന്‍ഡ്രം ഉള്ള അമിത ഭാരമുള്ള സ്ത്രീകള്‍
6. ഗര്‍ഭകാല സംബന്ധിയായ പ്രമേഹമുണ്ടായിരുന്ന സ്ത്രീകള്‍
നേരത്തേ കണ്ടെത്തിയില്ലെങ്കില്‍
പ്രമേഹം നേരത്തേ തിരിച്ചറിയാത്ത പക്ഷം ശരീരത്തിലെ അവയവങ്ങളെ ഒന്നൊന്നായി അത് ബാധിക്കും. വൃക്കരോഗമാണ് പ്രമേഹബാധിതരില്‍ സാധാരണ കണ്ടുവരുന്ന രോഗം. ഉയര്‍ന്ന രക്തഗ്ളൂക്കോസും രക്ത സമ്മര്‍ദവും മാലിന്യങ്ങളെ അരിച്ച് നീക്കുന്നതിനുള്ള വൃക്കയുടെ കഴിവ് നഷ്ടപ്പെടുത്തുകയാണ് ചെയ്യുക. ഹൃദ്രോഗമാണ് മറ്റൊരു ഭീഷണി. ടൈപ്പ് 2 പ്രമേഹബാധിതരില്‍ ഹൃദ്രോഗവും മസ്തിഷ്കാഘാതവും ഉണ്ടാകാന്‍ രണ്ടു മുതല്‍ നാലിരട്ടി സാധ്യതയുണ്ട്. ഇത് പലപ്പോഴും മരണകാരണവുമാകാറുണ്ട്. പ്രായപൂര്‍ത്തിയെത്തിയവരില്‍ അന്ധതക്ക് കാരണമായേക്കാവുന്ന തിമിരം, റെറ്റിനോപ്പതി, ഗ്ളൂക്കോമ എന്നീ രോഗങ്ങളും പ്രമേഹബാധിതര്‍ക്ക് ഉണ്ടാകാനിടയുണ്ട്. ശരീരത്തിലുടനീളമുള്ള നാഡികള്‍ക്ക് തകരാര്‍ സംഭവിക്കുന്ന ഡയബെറ്റിക് റെറ്റിനോപ്പതിയാണ് മറ്റൊരു ഗുരുതര ആരോഗ്യപ്രശ്നം. ഡയബെറ്റിക് ന്യൂറോപ്പതി എന്നറിയപ്പെടുന്ന ഈ അവസ്ഥയുടെ തുടര്‍ച്ചയായി കാല്‍പാദങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരക്കാര്‍ വേഗത്തില്‍ അണുബാധക്ക് ഇരയാകാനും അതുവഴി അവയവം മുറിച്ചുമാറ്റലിലേക്കും എത്താറുണ്ട്. പല്ലുകളിലും മോണകളിലും ഇതുമൂലം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.
രോഗബാധിതര്‍ ചെയ്യണ്ടത്
1. നിയന്ത്രിതമായ ഭക്ഷണക്രമവും വ്യായാമവും ശീലമാക്കുക.
2. ഇടവേളകളില്‍ വൈദ്യപരിശോധന നടത്തുക.
3. മരുന്നുകള്‍ സമയത്തിന് ഉപയോഗിക്കുക.
4. ധാരാളം വെള്ളം കുടിക്കുക.
5. പുകവലിയും മദ്യപാനവും ഒഴിവാക്കുക.
6. ശരീരഭാരം കുറക്കുക.
7. നന്നായി ഉറങ്ങുക.
8. ഒറ്റക്ക് താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും മുന്‍കരുതലുകള്‍ എടുക്കുക.
ഒരിക്കല്‍ പ്രമേഹം വന്നുകഴിഞ്ഞാല്‍ അത് പൂര്‍ണമായി ഭേദപ്പെടുത്താനാകില്ല; മറിച്ച് നിയന്ത്രിച്ച് നിര്‍ത്താനേ കഴിയൂ. പ്രമേഹത്തെ നമുക്ക് മുമ്പേ നടക്കാന്‍ അനുവദിക്കരുത്. നമുക്ക് പുറകെയും. കൂട്ടുകാരനെപ്പോലെ കൂടെ നടത്തുക. കൂട്ടുകാരന്‍ നമ്മെ വഞ്ചിക്കാതിരിക്കാന്‍ നാം കൂട്ടുകാരനെ മനസ്സിലാക്കുക. നാം നമ്മോട് തന്നെ പ്രതിബദ്ധതയുള്ളവരാകുക.
വിവരങ്ങള്‍ക്ക് കടപ്പാട്:
Dr. SEENAJ CHANDRAN MBBS, MD(Med), Dip. DIAB
PHYSICIAN&DIABETOLOGIST
KIMS HOSPITAL, ERNAKULAM

(മാധ്യമം ദിനപത്രത്തോട് കടപ്പാട്)