Monday 30 April 2012

ജീവിതം റൈറ്റ് ട്രാക്കിലാകട്ടെ

എയ്ഡ്സ് പ്രതിരോധ സന്ദേശങ്ങളുമായി റെഡ്റിബണ്‍ എക്സ്പ്രസ് കൊച്ചിയിലെത്തി. ശനിയാഴ്ച വൈകുന്നേരം എറണാകുളം സൗത് റെയില്‍വേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ ജില്ലാതല പ്രചാരണ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.വി. തോമസ് നിര്‍വഹിച്ചു.
മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. മേയര്‍ ടോണി ചെമ്മണി മുഖ്യപ്രഭാഷണം നടത്തി. എക്സിബിഷന്‍ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പള്ളി, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര,എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ജുനൈദ് റഹ്മാന്‍, കെ.ജി. ജോര്‍ജ് ജോണ്‍, ഡോ.കുഞ്ഞൂഞ്ഞമ്മ ജോര്‍ജ്, ഡോ.കെ.വി. ബീന, പി. രംഗദാസപ്രഭു, കുരുവിള മാത്യൂസ്, എന്‍.ജെ. നിജോ, ഷീബ എന്നിവര്‍ ആശംസ നേര്‍ന്നു.
സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ.കെ. ഷൈലജ ആമുഖപ്രസംഗം നടത്തി. ഡോ.ആര്‍. സുധാകരന്‍ സ്വാഗതവും ജി. ശ്രീകല നന്ദിയും പറഞ്ഞു.

എട്ട് കോച്ചുകളാണ് റെഡ്റിബണ്‍ എക്സ്പ്രസില്‍ ഉള്ളത്. എച്ച്.ഐ.വി അണുബാധിതരോടും എയ്ഡ്സ് ബാധിതരോടും ഉള്ള സാമൂഹിക നിന്ദയും വിവേചനവും ഇല്ലാതാക്കുക,അണുബാധ ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക , ക്ഷയം,മലേറിയ,പ്രജനനശൈശവ ആരോഗ്യംതുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് റെഡ്റിബണ്‍ എക്സ്പ്രസ് പര്യടനം നടത്തുന്നത്. കോച്ചിനകത്ത് സജ്ജീകരിച്ചിരിക്കുന്ന ജ്യോതിസ്സ് കേന്ദ്രത്തില്‍ ആവശ്യക്കാര്‍ക്ക് എച്ച്.ഐ.വി പരിശോധന നടത്തുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്.

പ്രദര്‍ശനം കാണാന്‍ കഴിഞ്ഞ ദിവസം നിരവധിയാളുകള്‍ റെയില്‍വേ സ്റ്റേഷനിലെത്തി. അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരോടൊക്കെ ഫോണില്‍ ബന്ധപ്പെട്ട് സംശയ നിവാരണം നടത്താനുള്ള സംവിധാനവും ട്രെയിനിലുണ്ട്. ടച്ച് സ്ക്രീനുകളുടെ സഹായത്തോടെ സ്വയം കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ 16 സ്ഥലങ്ങളില്‍ റെഡ് റിബണ്‍ എക്സ്പ്രസിന്‍റെ ഭാഗമായുള്ള രണ്ട് ലൈഫ് ബസുകള്‍ പര്യടനം നടത്തും. ട്രെയിന്‍ കടന്നുചെല്ലാത്ത സ്ഥലങ്ങളിലാകും ലൈഫ്ബസ് പര്യടനം നടത്തുക. ജില്ലയില്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കി ട്രെയിന്‍ തിങ്കളാഴ്ച വൈകുന്നേരം ആലപ്പുഴയിലെത്തും.

ഇന്ന് ജില്ലയിലെ വിവിധ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരും ആശ വര്‍ക്കര്‍മാരും നഴ്സിങ് വിദ്യാര്‍ഥികളും വിവിധ പരിപാടികള്‍ അവതരിപ്പിക്കുകയുണ്ടായി. അവയുടെ ചില ചിത്രങ്ങള്‍

 റെഡ് റിബണ്‍ എക്സ്പ്രസ് സൌത്ത് റെയില്‍വെ സ്റ്റേഷനിലെ ആറാം നംബര്‍ പ്ലാറ്റ് ഫോമില്‍

കലാപരിപാടികള്‍ വീക്ഷിക്കുന്ന സദസ്
സദസ്സിന്‍റെ മറ്റൊരു ചിത്രം
 നഴ്സിങ് വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച മൈം
 സ്കിറ്റ്
സ്കിറ്റില്‍ നിന്നുള്ള മറ്റൊരു ദൃശ്യം
 കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും ആശ വര്‍ക്കര്‍മാരും നഴ്സിങ് വിദ്യാര്‍ഥിനികളും
 സ്കിറ്റ്
 റെഡ് റിബണ്‍ എക്സ്പ്രസ്
ജീവിതം റൈറ്റ് ട്രാക്കിലാകട്ടെ
റെഡ് റിബണ്‍ എക്സ്പ്രസിലേക്കുള്ള പ്രവേശന കവാടത്തില്‍ വൊളണ്ടിയര്‍മാര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നു

Saturday 21 April 2012

സമൂഹ മന്തുരോഗ ചികിത്സാ പരിപാടി ഏപ്രില്‍ 26 മുതല്‍



ദേശീയ സമൂഹ മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ 26 മുതല്‍ 28 വരെ മന്തുരോഗത്തിനെതിരെ പ്രതിരോധ മരുന്നു വിതരണം ചെയ്യും. 

ജില്ലയില്‍ ഏപ്രില്‍ 26 നു സമൂഹ മന്തുരോഗ ചികിത്സാ ദിനമാചരിക്കും. മന്തുരോഗത്തിന് എതിരെയുള്ള ഡി.ഇ.സി, ആല്‍ബന്‍ഡസോള്‍ എന്നീ പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നുകളാണ് വിതരണം ചെയ്യുക.  ആരോഗ്യ പ്രവര്‍ത്തകര്‍, നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, അംഗണ്‍വാടി പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യും.

രാത്രികാല രക്തപരിശോധനകളില്‍ കൂടി മാത്രമേ മന്തുരോഗം തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. ആരോഗ്യവാനായി തോന്നിപ്പിക്കുന്ന മന്തുരോഗ ലക്ഷണങ്ങള്‍ പ്രകടമാക്കാത്ത രോഗവാഹകരായ ആളുകളിലൂടെയാണ് രോഗം പകരുന്നത്. കൊതുക് മൂലമാണ് മന്ത് പകരുന്നത്. രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചാല്‍ മന്ത് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതല്ല. 



മനുഷ്യരില്‍നിന്ന് കൊതുകുകളിലേക്ക് രോഗാണുക്കളുടെ പകര്‍ച്ച തടയുകയാണ് സമൂഹ ചികിത്സാ പരിപാടിയുടെ ലക്ഷ്യം. പൂര്‍ണ വളര്‍ച്ചത്തെിയ മന്തുവിരയുടെ ആയുസ്സ് നാലു മുതല്‍ ആറു വര്‍ഷം വരെയാണ്.

വര്‍ഷത്തില്‍ ഒരിക്കല്‍ തുടര്‍ച്ചയായി മുഴുവന്‍ ആളുകള്‍ക്കും ഗുളികകള്‍ നല്‍കി മൈക്രോ ഫൈലേറിയയുടെ അളവ് കുറക്കുകയാണ് പരിപാടി.

ഈ പ്രക്രിയയിലൂടെ കൊതുകുകള്‍ വഴിയുള്ള രോഗപകര്‍ച്ച പൂര്‍ണമായി ഇല്ലാതാക്കാം.രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതരരോഗികള്‍, പ്രായാധിക്യം ബാധിച്ചവര്‍ എന്നിവരെ സാമൂഹിക ചികിത്സയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Friday 13 April 2012

പള്‍സ് പോളിയോ ഏപ്രില്‍ 15 ന്

ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ഏപ്രില്‍ 15 ന് നടക്കുന്ന പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ജില്ലയിലെ അഞ്ച് വയസ്സില്‍ താഴെയുള്ള  കുട്ടികള്‍ക്കാണ് ഏപ്രില്‍ 15 ന് തുള്ളി മരുന്ന് നല്‍കുക. ഇതിനായി  എല്ലാ ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പല്‍ -കോര്‍പ്പറേഷന്‍ മേഖലയിലും
ബൂത്തുകളും  മൊബൈല്‍ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. ഇവ കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച  വൊളന്റിയര്‍മാരുടേയും  സൂപ്പര്‍വൈസര്‍മാരുടെയും നേതൃത്വത്തിലാണ് തുള്ളി മരുന്ന് വിതരണം ചെയ്യുക. ഫെബ്രുവരി 19 ന് നടന്ന ഒന്നാംഘട്ട പള്‍സ് പോളിയോ പരിപാടിയില്‍  ജില്ല മികച്ച ലക്ഷ്യം കൈവരിച്ചിരുന്നു. ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, ആരോഗ്യ – സാമൂഹികക്ഷേമ വകുപ്പ്, മറ്റു വകുപ്പുകളിലെ ജീവനക്കാര്‍, സന്നദ്ധാ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം കൊണ്ടാണ് ഒന്നാം ഘട്ടത്തില്‍ വിജയം നേടാന്‍ കഴിഞ്ഞത്. രണ്ടാം ഘട്ടത്തിലും എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് ഡി.എം.ഒ അഭ്യര്‍ഥിച്ചു.

Friday 6 April 2012

നല്ല ആരോഗ്യം ദീര്‍ഘായുസിന്

നാളെ ലോകാരോഗ്യ ദിനം. ‘നല്ല ആരോഗ്യം ദീര്‍ഘയുസിന്’ ("Good health adds life to years")എന്നാണ് ഇക്കുറി ലോകാരോഗ്യ സംഘടനയുടെ മുദ്രാവാക്യം.
1948 ഏപ്രില്‍ ഏഴിനാണ് ലോകാരോഗ്യ സംഘടന സ്ഥാപിതമായതെങ്കിലും 1950 മുതലാണ് ഈ ദിനം ലോകാരോഗ്യദിനമായി ആചരിക്കപ്പെടുന്നത്. ഈ വര്‍ഷത്തെ ലോകാരോഗ്യദിനത്തിന്റെ പ്രമേയം 'വാര്‍ധക്യവും ആരോഗ്യവും' എന്നതാണ്.
ജീവിതത്തിലുടനീളം പാലിക്കുന്ന നല്ല ആരോഗ്യശീലങ്ങള്‍ വാര്‍ധക്യകാലത്തിന് മുതല്‍ക്കൂട്ടാവും. ലോകാരോഗ്യ സംഘടനയിലെ 194 അംഗരാഷ്ട്രങ്ങളും ഔദ്യോഗിക ഏജന്‍സികളും സിവില്‍ സൊസൈറ്റികളും പൊതുജന കൂട്ടായ്മകളും ഇതിനെ ആധാരമാക്കി ബോധവത്കരണ പരിപാടികളും ക്യാമ്പുകളും മറ്റും സംഘടിപ്പിക്കുന്നുണ്ട്. ലോകത്തിന് ഇന്ന് പ്രായമേറുകയാണ്. 2060 ആകുമ്പോള്‍ 80 വയസ്സിനുമുകളിലുള്ളവരുടെ എണ്ണം മാത്രം 40 കോടിയാവുമെന്ന് കണക്കുകള്‍ പറയുന്നു. ഇപ്പോള്‍തന്നെ മിക്ക കുഞ്ഞുങ്ങള്‍ക്കും അവരുടെ മുതുമുത്തച്ഛന്മാരെയും മുതുമുത്തശ്ശിമാരെയും കാണാനുള്ള ഭാഗ്യമുണ്ട്. ഇങ്ങനെപോയാല്‍, സമീപഭാവിയില്‍തന്നെ ലോകത്ത് കുട്ടികളേക്കാള്‍ കൂടുതല്‍ വൃദ്ധജനങ്ങളായിരിക്കും. വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ 65 വയസ്സിനുമുകളിലുള്ളവരുടെ എണ്ണം അഞ്ചു വയസ്സിനുതാഴെയുള്ള കുഞ്ഞുങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാവുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഈ ഗതിമാറ്റം കൂടുതല്‍ അനുഭവപ്പെടുക ഇന്ത്യപോലുള്ള വികസ്വര രാഷ്ട്രങ്ങളിലാണ്. ആരോഗ്യമുള്ള വാര്‍ധക്യത്തിന് ഗര്‍ഭാവസ്ഥ മുതലുള്ള ജീവിതചക്രത്തിലെ മുഴുവന്‍ ആരോഗ്യസ്ഥിതിയുമായും ബന്ധമുണ്ട്. ഗര്‍ഭസ്ഥശിശു അനുഭവിക്കുന്ന പോഷകക്കുറവും കൗമാരത്തിലെ അമിതവണ്ണവും പ്രമേഹത്തിനും രക്തചംക്രമണ വ്യവസ്ഥയെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്കും കാരണമാവും. എന്നാല്‍, കേവലം പോഷണം മാത്രമല്ല നമ്മുടെ ഭക്ഷണവും വ്യായാമവും ദുശ്ശീലങ്ങള്‍ (മദ്യപാനം, മയക്കുമരുന്ന്, പുകവലി) വെടിയലും ജീവിതത്തോടുള്ള തുറന്ന സമീപനവും നല്ല വാര്‍ധക്യം തേടുന്നവര്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങളാണ്. ഇന്ന് ദരിദ്ര രാഷ്ട്രങ്ങളില്‍പോലും അധിക ജനങ്ങളുടെയും മരണകാരണം സാംക്രമികരോഗങ്ങളല്ല. മറിച്ച്, ഹൃദ്രോഗവും അര്‍ബുദവും പ്രമേഹവുമൊക്കെയാണ്. പ്രായമുള്ള ആളുകളാകട്ടെ, ഇത്തരത്തിലുള്ള ഒരുപാട് അസുഖങ്ങള്‍ ഒരേസമയം പേറി പ്രയാസപ്പെടുന്നതും കാണുന്നു. വിവിധ അംഗവൈകല്യങ്ങളാല്‍ ദുരിതമനുഭവിക്കുന്ന ആളുകളുടെ ആയുസ്സിലും സമാനമായ വര്‍ധന കണ്ടുവരുന്നു. ലോകജനതയുടെ 20 ശതമാനം  50 വയസ്സിനുമുകളില്‍ പ്രായമുള്ളവരാണ്.  അംഗവൈകല്യങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ  കാര്യത്തില്‍ സമൂഹത്തിന്റെ പ്രത്യേകശ്രദ്ധ പതിയേണ്ടതുണ്ട്.
വികസിത രാഷ്ട്രങ്ങളില്‍പോലും 4-6 ശതമാനംവരെ വൃദ്ധജനങ്ങള്‍ സ്വന്തം വീടുകളില്‍ മോശം പെരുമാറ്റം നേരിടേണ്ടിവരുന്നുവെന്ന് ലോകാരോഗ്യസംഘടന പറയുന്നു. നമ്മുടെ രാജ്യത്ത് ഇവ തടയുന്നതിന് 2007ല്‍ പാര്‍ലമെന്റ് പാസാക്കിയ വൃദ്ധജനസംരക്ഷണ നിയമം പോലുള്ള നിയമങ്ങള്‍ നിലവിലുണ്ട്. 60 വയസ്സിനുമുകളിലുള്ള മാതാപിതാക്കള്‍ക്കാണ് 2007ലെ നിയമം ബാധകമാകുന്നത്. മാതാപിതാക്കളെ വേണ്ടരീതിയില്‍ പരിചരിക്കാത്ത മക്കള്‍ക്ക് മൂന്നുമാസം ജയില്‍ശിക്ഷയും പിഴയും ഈ നിയമം അനുശാസിക്കുന്നു.
ദീര്‍ഘകാല പരിചരണമാണ് വൃദ്ധജന ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ മറ്റൊരു കാര്യം. ചലനശേഷിക്കുറവും ശോഷിപ്പ്  അടക്കമുള്ള ശാരീരിക അവശതകളും മാനസിക പ്രയാസങ്ങളും പരാശ്രയമില്ലാതെയുള്ള ജീവിതം വൃദ്ധജനങ്ങള്‍ക്ക് അപ്രാപ്യമാക്കുന്നു. ഹോം നഴ്സുമാരുടെ സേവനവും മക്കളുടെയും സമൂഹത്തിലെ പരോപകാര തല്‍പരരായ വളന്റിയര്‍മാരുടെയും പരിചരണവും ദീര്‍ഘകാല ആശുപത്രിവാസവും മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായിവന്നേക്കാം. ഓര്‍മക്കുറവും അല്‍ഷൈമേഴ്സും ബാധിച്ച പ്രായമേറിയവരുടെ എണ്ണം കൂടിവരുകയാണ്. 85 വയസ്സിനുമുകളില്‍ പ്രായമുള്ള 30 ശതമാനത്തോളം പേരില്‍ ഓര്‍മസംബന്ധിയായ പ്രശ്നങ്ങള്‍ കാണപ്പെടുന്നു. ഇന്ത്യപോലുള്ള രാഷ്ട്രങ്ങളില്‍ മറവിരോഗം ബാധിച്ചവര്‍ക്ക് ദീര്‍ഘകാല പരിചരണം നല്‍കുന്നതിനുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും പരിമിതമാണ്. ഇക്കാര്യത്തില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും പൊതുജനങ്ങളുടെയും  ശ്രദ്ധ കാലം ആവശ്യപ്പെടുന്നു.
പ്രകൃതിദുരന്തങ്ങള്‍, യുദ്ധങ്ങള്‍ തുടങ്ങിയ അത്യാഹിതങ്ങളിലും കൂടുതല്‍ ഇരകളാകുന്നത് വൃദ്ധരത്രെ. അതേസമയം, ദുരന്തങ്ങളിലും കലാപങ്ങളിലും പ്രശ്നപരിഹാരശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ മുതിര്‍ന്ന പൗരന്മാരുടെ പങ്ക് നിസ്തുലമാണ്. പരമ്പരാഗത സമൂഹങ്ങളില്‍ പ്രായമായവരെ കാരണവര്‍സ്ഥാനം നല്‍കി ബഹുമാനിക്കുമ്പോള്‍ ആധുനിക സമൂഹങ്ങളില്‍ അവര്‍ കുറഞ്ഞ ബഹുമാനത്തിന് പാത്രമായവരായി കണക്കാക്കപ്പെടുന്നു. വ്യവസ്ഥാപിതമായ ഈ പാര്‍ശ്വവത്കരണ മനോഭാവം അവരെ ഊര്‍ജസ്വലത കുറഞ്ഞവരായും ജോലിക്ക് കഴിയാത്തവരായും മുദ്രകുത്തുന്നു. വൃദ്ധജനങ്ങള്‍ക്കുനേരെയുള്ള ഇത്തരം നിലപാടുകള്‍ അവരെ വിവിധ പരിപാടികളില്‍ സജീവമാകുന്നതില്‍നിന്ന് തടയുന്നു. ഈ മനോഭാവം മാറ്റിയാല്‍ മാത്രമേ മുതിര്‍ന്ന പൗരന്മാരെ സമൂഹത്തിന്റെ മുഖ്യചാലകശക്തിയാക്കാന്‍ സാധിക്കൂ.