Thursday 27 January 2011

കോംഗോ പനി

കോംഗോ പനി: ഗുജറാത്തില്‍ മലയാളി നഴ്‌സ് അടക്കം മൂന്നു മരണം


അഹ്മദാബാദ്: ക്രിമിയന്‍ കോംഗോ ഹെമൊറോജിക് പനിബാധിച്ച് ഗുജറാത്തില്‍ രോഗിയും ചികിത്സിച്ച ഡോക്ടറും മലയാളി നഴ്‌സുമടക്കം മൂന്നുപേര്‍ മരിച്ചു. പത്തനംതിട്ട ഓതറ കരുണിച്ചിയില്‍ വീട്ടില്‍ പരേതനായ ജോണ്‍സന്റേയും ഓമനയുടെയും മകള്‍ ആശ ജോണ്‍ ആണ് മരിച്ചത്.
ഇതാദ്യമായാണ് ഈ വൈറല്‍ പനി ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. രോഗം ബാധിച്ചവരുടെ രക്ത സാമ്പികളുകള്‍ പരിശോധിച്ച പുണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി)യിലെ അധികൃതരാണ് മരണകാരണമാവുന്ന സി.സി.എച്ച് വൈറസാണിതെന്ന് സ്ഥിരീകരിച്ചത്. അഹ്മദാബാദില്‍നിന്നും 25കിലോമീറ്റര്‍ അകലെ കൊലാട് ഗ്രാമത്തില്‍നിന്നുള്ള ആമിന മൊമിന്‍ ( 32) ആണ് രോഗത്തിന്റെ ആദ്യ ഇര. ഇവിടെയുള്ള ഷാല്‍ബി ആശുപത്രിയില്‍ ചികില്‍സ തേടിയ ആമിന ഈ മാസം 13ന് മരണമടഞ്ഞു. ഇവരെ ചികില്‍സിച്ച ഡോക്ടര്‍ ഗഗന്‍ ശര്‍മയും നഴ്‌സ് ആശാ ജോണും പനി ബാധിച്ച് മരിക്കുകയായിരുന്നു.
ആമിനയുടെ ഭര്‍ത്താവ് റഹ്മാന്‍ ഹുസൈനും സഹോദരന്‍ റസൂല്‍ ഹുസൈനും ഇതേ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.
മൃഗങ്ങളില്‍നിന്ന് പകര്‍ന്നതാണോ ഈ വൈറസ് എന്ന് സംസ്ഥാന മൃഗപരിപാലന വകുപ്പും അന്വേഷിക്കുന്നുണ്ട്.
എന്താണ് സി.സി.എച്ച് വൈറസ്
'ഹെല്ലോമ' എന്ന ചെള്ളിനത്തില്‍പ്പെട്ട ജീവിയില്‍ കാണുന്ന  'ബണ്‍യാവിരിദെ' കുടുംബത്തില്‍പ്പെട്ട വൈറസ് ആണ് ക്രിമിയന്‍ കോംഗോ ഹെമൊറോജിക് (സി.സി.എച്ച്). 1944ല്‍ മുന്‍ സോവിയറ്റ് യൂനിയനിലെ ക്രിമിയയില്‍ കണ്ടെത്തിയ ഇതിനെ ക്രിമിയന്‍ ഹെമൊറോജിക് ഫീവര്‍ എന്ന് വിളിച്ചു. 1969ല്‍ കോംഗോയിലും കണ്ടെത്തിയതോടെ പേരിനൊപ്പം കോംഗോയും ചേര്‍ന്നു.
വളര്‍ത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും ഒരുപോലെ 'ഹെല്ലോമ' ചേക്കേറും. മൃഗങ്ങളില്‍ ഇതു പടരില്ലെങ്കിലും ഇതു ബാധിച്ച മൃഗങ്ങളുടെ രക്തത്തില്‍നിന്നും തൊലിയില്‍നിന്നും മനുഷ്യരിലേക്കു പകരുന്നു. രോഗം ബാധിച്ച ആളുടെ രക്തത്തിലൂടെയും മറ്റു സ്രവത്തിലൂടെയും മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക്  വൈറസ് വ്യാപിക്കും. രോഗിയില്‍ ഉപയോഗിച്ച് ശരിയായ സംസ്‌കരണത്തിന് വിധേയമാക്കാത്ത സിറിഞ്ചിലൂടെയും മെഡിക്കല്‍ ഉപകരണങ്ങളിലൂടെയും മറ്റും ഇതു പടരാം.
ആറു മാസം മുമ്പ് വടക്കന്‍ പാകിസ്താനില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യന്‍ അധികൃതര്‍ പറയുന്നു.
ലക്ഷണങ്ങള്‍: കടുത്ത തലവേദന, ഉയര്‍ന്ന ഡിഗ്രിയിലുള്ള പനി, നടുവേദന,സന്ധികളില്‍ വേദന, വയറുവേദന, ഛര്‍ദി എന്നിവയാണ് രോഗലക്ഷണങ്ങള്‍. കണ്ണ് ചുവന്നു തുടുക്കല്‍, തൊണ്ടക്ക് പഴുപ്പ് തുടങ്ങിയവയും സാധാരണയായി കാണും. ചിലരില്‍ മഞ്ഞപ്പിത്തവും ലക്ഷണമാവാം. മൂക്കില്‍നിന്നും കുത്തിവെപ്പെടുത്ത ഭാഗത്തുനിന്നും അനിയന്ത്രിതമായ തോതില്‍ രക്തം വരുന്നത് ഈ പനി കൂടുന്നതിന്റെ ലക്ഷണമാണ്.

Tuesday 25 January 2011

ജില്ലയില്‍ 86.06 ശതമാനം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി

കൊച്ചി: ദേശീയ പള്‍സ് പോളിയോ തുളളിമരുന്ന് വിതരണത്തില്‍ ജില്ലയില്‍ 86.06 ശതമാനം കുട്ടികള്‍ക്ക് മരുന്നുനല്‍കി. അഞ്ച് വയസ്സിനു താഴെയുള്ള 249673 പേര്‍ക്ക് മരുന്നുനല്‍കാനായിരുന്നു ലക്ഷ്യം. 214863 കുട്ടികളാണ് മരുന്നുകഴിച്ചത്. ഗ്രാമപ്രദേശങ്ങളില്‍145548 കുട്ടികളും നഗരങ്ങളില്‍ 69615 കുട്ടികളുമാണ് ഞായറാഴ്ച മരുന്നു കഴിച്ചത്. മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് മരുന്ന് നല്‍കും.
ഫെബ്രുവരി 27നാണ് അടുത്ത ഘട്ടം.മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ ഫിഷറീസ് മന്ത്രി എസ്.ശര്‍മ എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുള്ളിമരുന്ന് കുട്ടികള്‍ക്കുനല്‍കി നിര്‍വഹിച്ചു. ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ ടോണി ചമ്മണി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കലക്ടര്‍ ഡോ.എം. ബീന, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര സതീഷ്, ഡി.എം.ഒ ഡോ. കെ.ടി. രമണി, ആയുര്‍വേദ ഡി.എം.ഒ ഡോ. ടി.ടി. കൃഷ്ണകുമാര്‍‌, അഡീഷനല്‍ ഡി.എം.ഒ മാരായ ഡോ.ആര്‍.സുധാകരന്‍, ഡോ. ഹസീന മുഹമ്മദ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ജുനൈദ് റഹ്മാന്‍, ആരോഗ്യകേരളം ജില്ലാ മാനേജര്‍ ഡോ. കെ.വി. ബീന, ആര്‍.സി.എച്ച്. ഓഫിസര്‍ ഡോ.എ.പാര്‍വതി, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജി. വിശ്വനാഥന്‍, പള്‍സ്‌പോളിയോ നിരീക്ഷക ഡോ. മോളി തോമസ്, ഐ.എ.പി പ്രസിഡന്റ് ഡോ. ടോണി മാമ്പിള്ളി, മാസ് മീഡിയ ഓഫിസര്‍ ജി. ശ്രീകല എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയില്‍ അഞ്ചുവയസ്സിനുതാഴെയുള്ള 249673 കുട്ടികള്‍ക്ക് മരുന്നുനല്‍കാന്‍ 2000 ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍, സൂമൂഹികാരോഗ്യകേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, റയില്‍വേ സ്‌റ്റേഷന്‍, ബസ് സ്‌റ്റേഷന്‍, വിമാനത്താവളം, ബോട്ടുജെട്ടി,ഉല്‍സവ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍, വഴിയോരതാമസ സ്ഥലങ്ങളില്‍ മൊബൈല്‍ ബൂത്തുകള്‍ വഴിയും മരുന്നുനല്‍കി.

Saturday 22 January 2011

പോളിയോ തുളളിമരുന്ന് വിതരണം നാളെ

 



ദേശീയ പള്‍സ് പോളിയോ തുളളിമരുന്ന്‌ വിതരണം ജനുവരി 23, ഫെബ്രുവരി 27 തീയതികളില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എം.ബീന പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഫിഷറീസ് രജിസ്‌ട്രേഷന്‍ മന്ത്രി എസ്.ശര്‍മ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നാളെ രാവിലെ എട്ടിന് പോളിയോ തുള്ളിമരുന്ന് കുട്ടികള്‍ക്ക് നല്‍കി നിര്‍വഹിക്കും.ജില്ലയില്‍ അഞ്ചുവയസ്സിന് താഴെയുളള 2,49,673 കുട്ടികള്‍ക്കു മരുന്ന് നല്‍കാനാണ് ലക്ഷ്യം. ഇതിനായി 2000 ബൂത്തുകള്‍ സജ്ജമാക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ തുളളിമരുന്ന്‌നല്‍കാനായി 317085 ഡോസ് മരുന്നാണ് വിതരണം ചെയ്തിട്ടുളളത്. പരിശീലനം ലഭിച്ച 4000 സന്നദ്ധ പ്രവര്‍ത്തകര്‍, 200 സൂപ്പര്‍ വൈസര്‍മാര്‍ എന്നിവരെ ഇതിന് നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 247539 കുട്ടികള്‍ക്ക് തുളളിമരുന്ന് നല്‍കാനായിരുന്നു ലക്ഷ്യം. ഇതില്‍ 246378 കുട്ടികള്‍ക്ക് വിതരണം ചെയ്തു. ലക്ഷ്യത്തിന്റെ 99.52 ശതമാനമാണിത്.
പോളിയോ തുളളിമരുന്ന് വിതരണത്തിന്റെ പ്രചാരണാര്‍ഥം ഇന്ന് വൈകുന്നേരം നാലിന് ഹൈകോടതിയില്‍ നിന്ന് എറണാകുളം ജനറല്‍ ആശുപത്രി വരെ റോളര്‍ സ്‌കേറ്റിങ് പ്രകടനം നടത്തും. അമ്പതോളം കുട്ടികള്‍ അണിനിരക്കുന്ന റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പളളി ഫ്‌ളാഗ് ഓഫ് ചെയ്യും.
സര്‍ക്കാര്‍ ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, റയില്‍വെ സ്‌റ്റേഷന്‍, ബസ് സ്‌റ്റേഷന്‍, വിമാനത്താവളം, ബോട്ടുജെട്ടി, മറ്റ്   പ്രത്യേകം സജ്ജീകരിക്കുന്ന ബൂത്തുകള്‍, വഴിയോരതാമസ സ്ഥലങ്ങള്‍, എന്നിവിടങ്ങളില്‍ മൊബൈല്‍ ബൂത്തുകള്‍ വഴിയും വാക്‌സിന്‍ നല്‍കും. എല്ലാ ബൂത്തുകളും രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കും.
പള്‍സ് പോളിയോ പരിപാടി ത്രിതല പഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെയും, മറ്റ് സന്നദ്ധ സാമൂഹികപ്രവര്‍ത്തകരുടെയും റോട്ടറി ഇന്റര്‍നാഷനല്‍, റസിഡന്‍സ് അസോസിയേഷന്‍ തുടങ്ങിയവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് നടപ്പാക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു.
പോളിയോ രോഗമുണ്ടാക്കുന്ന വൈല്‍ഡ് വൈറസിന്റെ വ്യാപനം പൂര്‍ണമായും ഇല്ലാതാക്കി പോളിയോ രോഗത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിനാണ് 1995 മുതല്‍ വര്‍ഷംതോറും പള്‍സ് പോളിയോ നടപ്പാക്കിവരുന്നത്. വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം പ്രധാനമായും ജലത്തിലൂടെയാണ് പകരുന്നത്. അഞ്ചുവയസ്സില്‍ താഴെയുളള കുട്ടികളെയാണ് പോളിയോ രോഗം മുഖ്യമായും ബാധിക്കുന്നത്.

തിരുവാങ്കുളം മേഖലയില്‍ 12 ബൂത്തുകളാണ് പോളിയോ വിതരണത്തിനായി ഒരുക്കിയിട്ടുള്ളത്.

1. പ്രാഥമിക ആരോഗ്യ കേന്ദ്രം, തിരുവാങ്കുളം, കേശവന്‍ പടി


2. അങ്കണവാടി . ചങ്ങംപുത


3. അങ്കണവാടി, കുന്നപ്പിള്ളി, എല്‍ ബി എസ് റോഡ്


4. കെ സി എല്‍ പി എസ്, ചിത്രപ്പുഴ


5. കൊല്ലംപടി ജങ്ഷന്‍


6. അങ്കണവാടി 26 ,ചിത്രപ്പുഴ


7. എല്‍ പി എസ് ഇരുമ്പനം


8. സബ് സെന്റര്‍, ഇരുമ്പനം


9. എന്‍ എസ് എസ് കരയോഗം ബില്‍ഡിങ്ങിനു സമീപം, തിരുവാങ്കുളം


10. അങ്കണവാടി, കര്‍ഷക കോളനി, ഇരുമ്പനം


11. പാറക്കടവു് ജങ്ഷന്‍


12. പാറക്കടവ് അങ്കണവാടി