Wednesday 14 September 2011

കുട്ടികള്‍ക്കുള്ള കുത്തിവയ്പുകള്‍

ശിശുക്കളെ പ്രധാന മാരകരോഗങ്ങളില്‍നിന്ന് രക്ഷപ്പെടുത്താനാണ് ദേശീയമായി സാര്‍വത്രിക പ്രതിരോധപരിപാടി ആവിഷ്‌കരിച്ചിട്ടുള്ളത്. ഈ പരിപാടിയുടെ കീഴില്‍, രാജ്യത്തിനു ഭീഷണിയായ '6' പ്രധാന മാരകരോഗങ്ങള്‍ക്കെതിരെയുള്ള വാക്‌സിനുകളാണ് നല്‍കിവരുന്നത്. 2007-നുശേഷം ഹെപ്പറ്റൈറ്റിസ് ബി രോഗത്തിനെതിരെയും ചില ജില്ലകളില്‍ 'ജപ്പാന്‍ജ്വര'ത്തിനെതിരായും കുത്തിവെപ്പുകള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം ശിശുമരണങ്ങളും വൈകല്യങ്ങളും വലിയൊരു ശതമാനം തടയപ്പെടുന്നുവെങ്കിലും ഇപ്പോഴും വാക്‌സിന്‍കൊണ്ട് തടയാവുന്ന രോഗങ്ങള്‍മൂലം ആയിരങ്ങള്‍ മരണപ്പെടുന്നുണ്ട്.

ഇന്ത്യയിലെ രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 'ശരിയായി പ്രതിരോധചികിത്സ' ലഭിച്ചവര്‍ 43.5 ശതമാനംമാത്രമാണ്. പ്രതിവര്‍ഷം ഇവിടെ ജനിക്കുന്ന 2.7 കോടി ശിശുക്കളില്‍ ഒരു കോടിയിലധികം പേര്‍ക്കും വേണ്ട പ്രതിരോധ ഔഷധങ്ങള്‍ നല്‍കപ്പെടുന്നില്ല. കേന്ദ്രസര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സര്‍വേപ്രകാരം കേരളത്തിലെ 79.5 ശതമാനം കുട്ടികള്‍ക്കു മാത്രമേ ദേശീയ പ്രതിരോധപരിപാടിപ്രകാരം 'സമ്പൂര്‍ണമായി വാക്‌സിന്‍' നല്‍കപ്പെട്ടിട്ടുള്ളൂ. നിര്‍ബന്ധമായും കുട്ടികള്‍ക്ക് നല്‍കാന്‍ നിര്‍ദേശിക്കപ്പെട്ട വാക്‌സിനുകള്‍: (1) ബി.സി.ജി. (2) ഓറല്‍ പോളിയോ വാക്‌സിന്‍(ഒ.പി.വി) (3) ഡി.പി.ടി. (4) മീസില്‍സ് (അഞ്ചാംപനി) (5) ഹെപ്പറ്റൈറ്റിസ് ബി.

(1) ബി.സി.ജി: പ്രതിരോധിക്കുന്ന രോഗം: ക്ഷയം. വായുമാര്‍ഗമാണ് രോഗം പകരുന്നത്. ഇന്ത്യയില്‍ ജനിക്കുന്ന ശിശുവിലേക്ക് ആദ്യശ്വാസത്തില്‍ത്തന്നെ അന്തരീക്ഷത്തില്‍നിന്ന് രോഗാണു എത്താവുന്നതാണ്. സമയക്രമം: കുട്ടി ജനിച്ച ഉടന്‍-കഴിയുന്നത്ര നേരത്തേതന്നെ നല്‍കണം. ഒരു ഡോസ് മാത്രം. ഇടത് കൈത്തണ്ടയില്‍ തൊലിക്കടിയിലാണ് ബി.സി.ജി. കുത്തിവെക്കുന്നത്. 80 ശതമാനത്തോളം ഫലപ്രാപ്തിയുള്ള വാക്‌സിന്റെ പ്രതിരോധശക്തി 20 വര്‍ഷത്തോളം നീണ്ടുനില്‍ക്കും. ഇതുമൂലം തലച്ചോറിനെ ബാധിക്കുന്ന ടി.ബി.യും രക്തത്തില്‍ വ്യാപിക്കുന്ന ടി.ബി.യും തടയാം. ബി.സി.ജി. വാക്‌സിന്‍ കുഷ്ഠരോഗത്തേയും കാന്‍സറിനെയും തടയുന്നതാണ്.

(2) ഓറല്‍ പോളിയോ വാക്‌സിന്‍: കുട്ടികളിലുണ്ടാകുന്ന അംഗവൈകല്യങ്ങള്‍ക്കും മരണത്തിനും കാരണമായ 'പിള്ളവാത'ത്തിനെതിരെയാണ് ഇത് നല്‍കുന്നത്. രോഗബാധിതരുടെ മലത്തിലൂടെ പുറത്തെത്തുന്ന 'പോളിയോ വൈറസ്' പ്രധാനമായും വെള്ളത്തിലൂടെയാണ് പകരുന്നത്. ഈ രോഗം ഇപ്പോള്‍ നാലു രാജ്യങ്ങളില്‍നിന്നുമാത്രമേ റിപ്പോര്‍ട്ടുചെയ്യുന്നുള്ളൂ-ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, നൈജീരിയ. കേരളത്തില്‍ 2000ത്തിനുശേഷം പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വായവഴി നല്‍കുന്ന തുള്ളിമരുന്നാണ് ഇത്. കുട്ടികള്‍ക്ക് സാധാരണ നല്‍കുന്ന ഒ.പി.വി. വാക്‌സിന്‍ തന്നെയാണ് 'പള്‍സ് പോളിയോ' പരിപാടിയിലും അധികമായി നല്‍കുന്നത്. ഒ.പി.വി. നല്‍കിയശേഷം ഉടനെ മുലപ്പാലും നല്‍കാവുന്നതാണ്. 'പോളിയോ' നിര്‍മാര്‍ജനം ചെയ്യപ്പെട്ട രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് ഇഞ്ചക്ഷന്‍ രൂപത്തിലുള്ള വാക്‌സിനാണ് നല്‍കിവരുന്നത്.

(3) ഡി.പി.ടി. (ട്രിപ്പിള്‍ വാക്‌സിന്‍): ഡിഫ്ത്തീരിയ, വില്ലന്‍ചുമ, ടെറ്റനസ് രോഗങ്ങള്‍ക്കെതിരെ നല്‍കുന്ന ഒറ്റ വാക്‌സിനാണ് ഡി.പി.ടി.
(എ) ഡിഫ്തീരിയ (തൊണ്ടമുള്ള്): പ്രധാനമായും കുട്ടികളുടെ തൊണ്ടയില്‍ ബാധിക്കുന്ന രോഗമാണിത്. ശ്വാസതടസ്സം, ഹൃദയാഘാതം മൂലം മരണസാധ്യതയും കൂടുതലുണ്ട്. രോഗബാധിതരുടെ തൊണ്ടയിലും മൂക്കിലുമുള്ള സ്രവങ്ങളിലൂടെ വായുമാര്‍ഗമാണ് രോഗം പകരുന്നത്. 2008-09ല്‍ കേരളത്തില്‍ വാക്‌സിന്‍ എടുക്കുന്ന കുട്ടികളില്‍ രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3 ഡോസ് വാക്‌സിന്‍ 95 ശതമാനം സംരക്ഷണം നല്‍കുന്നു.

(ബി) വില്ലന്‍ചുമ: തുടര്‍ച്ചയായ ചുമമൂലം രോഗി വില്ലുപോലെ വളയുന്നതിനാലാണ് ഈ പേരിലറിയപ്പെടുന്നത്. തുടര്‍ന്ന് 'ന്യൂമോണിയ', പോഷകാഹാരക്കുറവ് തുടങ്ങിയവയിലേക്ക് നയിക്കാം. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചെറുകണങ്ങള്‍ വഴിയാണ് ഇതുപകരുന്നത്. കേരളത്തിലെ മുതിര്‍ന്ന കുട്ടികളില്‍ ഈ രോഗം തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 3 ഡോസ്‌വാക്‌സിന്‍ 80 ശതമാനം സംരക്ഷണം നല്‍കും.

(സി) ടെറ്റനസ്(കുതിരസന്നി): പൊക്കിള്‍ കൊടി, മുറിവുകള്‍, ചെവിപഴുപ്പ് വഴി പകരുന്ന മാരക രോഗമാണിത്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് നല്‍കുന്ന 'ടെറ്റനസ്' (ടി.ടി.) കുത്തിവെപ്പും ഈ രോഗത്തെ പ്രതിരോധിക്കാനാണ്. മൂന്ന് ഡോസ് വാക്‌സിന്‍ 100 ശതമാനം സംരക്ഷണം നല്‍കും.

തുടയുടെ വശങ്ങളിലുള്ള പേശിയിലാണ് ഡി.പി.ടി. കുത്തിവെപ്പ് നല്‍കുന്നത്. കൃത്യമായദിവസം തന്നെ നല്‍കാന്‍ പറ്റിയില്ലെങ്കില്‍ ഏറ്റവും അടുത്തദിവസം കുട്ടിക്ക് വാക്‌സിന്‍ നല്‍കേണ്ടതാണ്. ഡി.പി.ടി. യോടൊപ്പം തന്നെ ഓരോതവണയും പോളിയോ വാക്‌സിനും ഒ.പി.വൈ.യും നല്‍കാം. ഏതെങ്കിലും ഡോസ് എടുക്കാന്‍ വിട്ടുപോയാല്‍ വീണ്ടും മൂന്ന് ഡോസ് എടുക്കാതെ വിട്ടുപോയവമാത്രം നല്‍കിയാല്‍ മതി. രണ്ടു വയസ്സായ കുട്ടി ഡി.പി.ടി. ഒരു ഡോസും എടുത്തില്ലെങ്കില്‍ ഒരുമാസത്തെ ഇടവേളയ്ക്കുള്ളില്‍ രണ്ട് ഡോസ് ഡി.പി.ടി. നല്‍കിയാല്‍ മതി.

(4) അഞ്ചാം പനി(മീസില്‍സ്): കഠിനമായ പനിയും ചുമയും, തുടര്‍ന്ന് ശരീരത്തില്‍ പൊങ്ങുന്ന ചുവന്ന പാടുകളുമാണ് (ഉണലുകള്‍) രോഗലക്ഷണങ്ങള്‍. വയറിളക്കം, ന്യൂമോണിയ, ചെവിപഴുപ്പ്, പോഷകാഹാരക്കുറവ് ഇവ തുടര്‍ന്നുണ്ടാകാം. വായുവിലൂടെയാണ് രോഗം പകരുന്നത്. വലതു കൈത്തണ്ടയില്‍ കുത്തിവെക്കുന്നു. സമീപപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് രോഗബാധയുണ്ടായാല്‍ നേരത്തേ തന്നെ വാക്‌സിന്‍ നല്‍കണം. 85 ശതമാനം സംരക്ഷണം നല്‍കുന്നു.

(5) ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍: എച്ച്.ഐ.വി. വൈറസിനെപോലെ രക്തത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയും അമ്മയില്‍ നിന്ന് ശിശുവിലേക്കും പകരാവുന്ന രോഗമാണിത്. കരളിനെ ബാധിച്ച് ദീര്‍ഘസ്ഥായി രോഗമാകാന്‍ സാധ്യതയുണ്ട്. തുടയില്‍ കുത്തിവെക്കുന്നു.

ഏറ്റവും പുതിയ വാക്‌സിന്‍ ചാര്‍ട്ട്
(മുകളിലെ ലിങ്കില്‍ ക്ലിക്കു ചെയ്ത് നിങ്ങളുടെ കുട്ടിയുടെ ജനനത്തീയതി നല്‍കി സബ്മിറ്റു ചെയ്താല്‍ നിങ്ങളുടെ കുട്ടിക്ക് ഏതെല്ലാം പ്രതിരോധ കുത്തിവയ്പുകള്‌ എപ്പോഴെല്ലാം നല്‍കണമെന്നു വ്യക്തമാക്കുന്ന ചാര്‍ട്ട് കാണാം)



































(മാതൃഭൂമി ദിനപ്പത്രത്തോട് കടപ്പാട്)
ഡോ. ടി. ജയകൃഷ്ണന്‍