Wednesday 30 November 2011

എയ്ഡ്സ് എന്ന മഹമാരി


പേടിപ്പിക്കുന്ന കണക്കുകളുമായി എയ്ഡ്സ് എന്ന മഹാമാരി ലോകത്തിനു ഭീഷണി യായി തുടരുന്നു. 25 ലക്ഷം കുട്ടികളാണ് ഈ രോഗത്തിന് അടിമയായിരിക്കുന്നത്.ലോക എയ്ഡ്സ് ദിനമാണ് ഡിസംബര്‍ ഒന്ന്. ഈ രോഗത്തെപ്പറ്റി അറിയാനും ബോധവത്കരണം നടത്താനുമുള്ള അവസരമാണ് ഈ ദിനം.മനുഷ്യന്റെ രോഗ പ്രതിരോധ സംവിധാനത്തെ ആകെ തകര്‍ക്കുന്ന ഒരു മഹാമാരി. അതിനു മുന്നില്‍ പകച്ചു നില്‍ക്കുയാണിപ്പോഴും ലോകം. യുഎന്‍ കണക്കനുസരിച്ച് ഇന്നു ലോകത്ത് 3.40 കോടി മനുഷ്യര്‍ ഈ രോഗാണുവിനെ ശരീരത്തില്‍ വഹിക്കുന്നുണ്ട്. ഇതില്‍ 25 ലക്ഷത്തോളം കുട്ടികളാണ്. സംശയിക്കേണ്ട; പറഞ്ഞുവരുന്നത് എയ്ഡ്സ് രോഗത്തെക്കുറിച്ചു തന്നെ. 1981 ജൂണില്‍ അമേരിക്കയിലെ കുറച്ചു ചെറുപ്പക്കാരിലാണ് എയ്ഡ്സ് രോഗം ആദ്യം തിരിച്ചറിഞ്ഞത്. ഇൌ രോഗത്തിന്റെ ഉത്ഭവമാവട്ടെ ആഫ്രിക്കയിലും. ചിമ്പാന്‍സികളില്‍ നിന്നുമാണു മനുഷ്യരിലേക്ക് ഇൌ രോഗം പകര്‍ന്നത് എന്നാണു ജനിതക പഠനങ്ങള്‍ നല്‍കുന്ന സൂചന. 


അക്വേഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രോം എന്നാണ് എയ്ഡ്സിന്റെ ( AIDS) പൂര്‍ണരൂപം.ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് ആണ് എയ്ഡ്സ് രോഗാണു. തിരിച്ചറിഞ്ഞു മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇൌ മഹാമാരിയെ തുരത്താന്‍ സാധിച്ചിട്ടില്ല.ലോക എയ്ഡ്സ് ദിനമാണ് ഡിസംബര്‍ ഒന്ന്. 1988 മുതലാണ് ലോക  എയ്ഡ്സ് ദിനം ആചരിച്ചു തുടങ്ങിയത്.  എയ്ഡ്സ്, അതു പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ചു രാജ്യാന്തര തലത്തില്‍ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക,എയ്ഡ്സിനെതിരെ യുള്ള  പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പു വരുത്തുക എന്നിവയൊക്കെയാണു ദിനാചരണ ലക്ഷ്യം. എയ്ഡ്സിനെക്കുറിച്ചു ബോധവാന്മാരാണ് എന്നതിന്റെ സൂചനയായി എയ്ഡ്സ് ദിനത്തില്‍ എല്ലാവരും ചുവന്ന റിബണ്‍ അണിയാറുണ്ട്.


എയ്ഡ്സ് രോഗബാധിത മരണങ്ങളില്ലാത്ത, പുതിയ രോഗബാധിതരുണ്ടാവാത്ത, രോഗത്തിന്റെ പേരില്‍ വിവേചനങ്ങളില്ലാത്ത, ഒരു നല്ല നാളെ സാക്ഷാല്‍ക്കരിക്കുകയാണു ലക്ഷ്യം. ഇപ്പോള്‍ ദ് ജോയിന്റ് യുണൈറ്റഡ് നേഷന്‍സ് പ്രോഗ്രാം ഒാണ്‍ എച്ച്ഐവി-എയ്ഡ്സ് (UNAIDS)  ആണ് എയ്ഡ്സ് ദിനാചരണത്തിനു നേതൃത്വം നല്‍കുന്നത്.  


കോടി ഇരകള്‍       
എച്ച്ഐവി 1, എച്ച്ഐവി 2 എന്നിങ്ങനെ രണ്ടുതരം എയ്ഡ്സ് വൈറ സുകള്‍ ഉണ്ടെങ്കിലും എച്ച്ഐവി 1 ആണു കൂടുതല്‍ ആക്രമണകാരി. ഇൌ റിട്രോ വൈറസുകള്‍ രോഗപ്രതിരോധ കോശങ്ങളെ ആക്രമിച്ച് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കും.  ചെറിയ രോഗങ്ങളെ പോലും പ്രതിരോധിക്കാനുള്ള കഴിവും  നഷ്ടമാവും. ഇതുവരെ മൂന്നു കോടിയിലധികം  മനുഷ്യരുടെ ജീവന്‍ എയ്ഡ്സ് രോഗം  കവര്‍ന്നുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ എയ്ഡ്സ് രോഗികള്‍ ഉള്ളത്.  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ചികിത്സാ ലഭ്യതയുടെയും ഫലമായി  മരണനിരക്കും പുതിയ എച്ച്ഐവി ബാധിതരുടെ എണ്ണ22 ലക്ഷം ആയിരുന്നു. 2010ല്‍ ഇത് 18 ലക്ഷമായി കുറഞ്ഞു. നാഷനല്‍ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി കണക്കനുസരിച്ച് ഇന്ത്യയില്‍ ഏതാണ്ട് 23 ലക്ഷത്തോളം പേര്‍ എച്ച്ഐവി ബാധിതരാണ്. 2005ല്‍ ഇത് 55 ലക്ഷമായിരുന്നു. കേരളത്തില്‍ 55,000ഒാളം എച്ച്ഐവി ബാധിതരുണ്ട്.


ഒന്നിച്ചു പഠിച്ചാലും കഴിച്ചാലും എയ്ഡ്സ് വരില്ല       
സുരക്ഷിതമല്ലാത്ത  ലൈംഗികബന്ധം, എച്ച്ഐവി രോഗബാധിതരില്‍ നിന്നും രക്തം സ്വീകരിക്കല്‍, അണുവിമുക്തമാക്കാത്ത സിറിഞ്ചുകളുടെ ഉപയോഗം എന്നിവയിലൂടെയൊക്കെ ഇൌ രോഗം പകരും. എയ്ഡ്സ് രോഗബാധിതരുടെ ശരീര സ്രവങ്ങളിലൂടെ രോഗം പകരും. രോഗബാധിതയായ അമ്മയില്‍ നിന്നു കുഞ്ഞിലേക്കു രോഗം പകരാനുള്ള സാധ്യതയുമുണ്ട്. ഒന്നിച്ചിരുന്നു പഠിച്ചതുകൊണ്ടോ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചതുകൊണ്ടോ രോഗം പകരില്ല. എന്നിട്ടും ഈ രോഗത്തെക്കുറിച്ചു നമ്മുടെ സമൂഹത്തില്‍നിലനില്‍ക്കുന്ന തെറ്റിദ്ധാരണ  ഏറെയാണ്.  എച്ച്ഐവി രോഗബാധിതരുടെ മക്കളോടൊപ്പം സ്വന്തം കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ തയാറാവാത്തവര്‍ പ്രബുദ്ധ കേരളത്തില്‍ പോലും ഉണ്ട് എന്നതാണു സത്യം. ലോകമെങ്ങുമുള്ള എയ്ഡ്സ് ബാധിതര്‍ കടുത്ത മനുഷ്യാവകാശ ധ്വംസനമാണ് നേരിടുന്നത്. സമൂഹം ഇവരെ ഒറ്റപ്പെടുത്തുകയും സഞ്ചാരസ്വാതന്ത്യ്രം പോലും ഹനിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ എയ്ഡ്സിനെതിരെ യുള്ള പോരാട്ടത്തില്‍ രോഗബാധിതരുടെ മനുഷ്യാവകാശങ്ങള്‍ക്കും ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നുണ്ട്.


മരുന്നു തേടി...       
എച്ച്ഐവി രോഗാണു ശരീരത്തില്‍ കടന്നാല്‍ രോഗം പ്രകടമാവാന്‍ 10 മുതല്‍ 15 വര്‍ഷം വരെയെടുക്കാം. ഫ്രാങ്കോയിസ്റ്റ് ബാരെ സിനൌെസ്സി, ലുക് മൊണ്ടാഗ്നിയര്‍ എന്നീ ശാസ്ത്രജ്ഞരാണ് 1980കളില്‍ എയ്ഡ്സ് രോഗാണുവിനെ കണ്ടെത്തിയത്.എയ്ഡ്സ് രോഗ നിര്‍ണയത്തിലും ചികിത്സയിലും നൂതന ഔഷധങ്ങളുടെ കണ്ടെത്തലിലും ഇതു പുതിയ വഴിത്തിരിവാണുണ്ടാക്കിയത്.2008ലെ  വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനവും ഇവര്‍ക്കു ലഭിച്ചു. എലിസ ടെസ്റ്റ്, വെസ്റ്റേണ്‍ ബ്ലോട്ട് ടെസ്റ്റ് എന്നിവയൊക്കെ എച്ച്ഐവി ബാധിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചറിയാന്‍ സഹായിക്കുന്നു.ആന്റി റിട്രോവൈറല്‍ ചികിത്സയിലൂടെയും മറ്റും എച്ച്ഐവി ബാധിതരുടെ ആയുസ്സ് കൂട്ടാന്‍ കഴിയുന്നുണ്ടെങ്കിലും എയ്ഡ്സിനെ പൂര്‍ണമായും ഭേദമാക്കുന്ന ഒരു വാക്സിന്‍ ഇന്നും യാഥാര്‍ഥ്യമായിട്ടില്ല. അത്തരമൊരു വാക്സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍. 


സര്‍വ വൈറസ് രോഗങ്ങള്‍ക്കുമെതിരെ പ്രയോഗിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി എംഐടി ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഡ്രാക്കോ എന്ന ഒൌഷധം എയ്ഡ്സ് ചികിത്സയില്‍ പ്രതീക്ഷ നല്‍കുന്നു. ജീന്‍ തെറപ്പി രംഗത്തെ ഗവേഷണങ്ങളും പ്രതീക്ഷ നല്‍കുന്നതാണ്. ലോകാരോഗ്യ സംഘടനയുടെയും  ള്ളമ്മക്കണ്ട.UNAIDS ന്റെയും സംയുക്ത സംരംഭമായ  HIV VACCINE INITIATIVE  (HVI)എയ്ഡ്സിനെതിരെയുള്ള വാക്സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ജനിതക എന്‍ജിനീയറിങ്ങും നാനോ ടെക്നോളജിയും സമന്വയിപ്പിച്ച് എയിഡ്സിനെ പ്രതിരോധി ക്കാനുള്ള ഗവേഷണങ്ങളും മുന്നേറുന്നു.


(മനോരമയോടു കടപ്പാട്)



സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണം കുറയുന്നു


പാലക്കാട്: സംസ്ഥാനത്തെ എച്ച്.ഐ.വി ബാധിതരുടെ എണ്ണം കുറയുന്നതായി എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി. ഈ വര്‍ഷം ഒക്ടോബര്‍ വരെ പുതുതായി എച്ച്.ഐ.വി ബാധ കണ്ടെത്തിയത് 1,836 പേരിലാണെന്ന് സംസ്ഥാന കോ ഓഡിനേറ്റര്‍ സുനില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2010ല്‍ പുതുതായി എച്ച്.ഐ.വി ബാധ കണ്ടെത്തിയവരുടെ എണ്ണം 2,342 ആണ്. 2009ല്‍ ഇത് 2,592 ആയിരുന്നു. 2008ല്‍ 2,748, 2007ല്‍ 3,972 എന്നിങ്ങനെയായിരുന്നു കണക്ക്. പുതുതായി എച്ച്.ഐ.വി ബാധ കണ്ടെത്തിയ 1,836 പേരില്‍ 730 പേര്‍ മാത്രമാണ് സ്ത്രീകള്‍. ഒക്ടോബറിലെ കണക്കനുസരിച്ച് 15,628 എച്ച്.ഐ.വി ബാധിതരാണ് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള എ.ആര്‍.ടി ചികിത്സാ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആകെ എച്ച്.ഐ.വി ബാധിതര്‍ 17,200 ആണ്. 8,994 പേര്‍ക്ക് ചികിത്സ ആരംഭിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 5,933 പേരാണ്. രജിസ്റ്റര്‍ ചെയ്തവരില്‍ 1,456 പേര്‍ മരിച്ചു. ഈ വര്‍ഷത്തെ സംസ്ഥാനതല എയ്ഡ്സ് ദിനാചരണം വ്യാഴാഴ്ച രാവിലെ 10.30ന് ഗ്രാമവികസനമന്ത്രി കെ.സി. ജോസഫ് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.