Friday 20 July 2012

ഹോട്ടലുകളില്‍ റെയ്ഡ്

 ഭക്ഷ്യ വിഷബാധയേറ്റ് ആലപ്പുഴ സ്വദേശി ബംഗളൂരുവില്‍ മരിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ ഹോട്ടലുകളില്‍ ആരംഭിച്ച പരിശോധന തുടരുന്നു. ഭക്ഷ്യ സുരക്ഷാ-ആരോഗ്യ വകുപ്പുകള്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒരു ബദാം ഷേക് നിര്‍മാണ കേന്ദ്രവും 39 ഹോട്ടലുകളും പൂട്ടിച്ചു. തിരുവനന്തപുരത്ത് പത്തും കോഴിക്കോട്ടും കൊല്ലത്തും രണ്ടു വീതം ഹോട്ടലുകളും അടപ്പിച്ചു.

എറണാകുളം ജില്ലയില്‍ 549 ഹോട്ടലുകളില്‍ പരിശോധന; 
39 എണ്ണം അടപ്പിച്ചു


കൊച്ചി: ജില്ലയില്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ 39 ഹോട്ടലുകള്‍ പൂട്ടി. വൃത്തിഹീനമായ അവസ്ഥയില്‍ പാചകം നടത്തുന്ന ഹോട്ടലുകളാണ് പൂട്ടിയവയില്‍ ഭൂരിഭാഗവും. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ 549 ഇടങ്ങളിലായിരുന്നു പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ നിര്‍മിച്ച് വില്‍പ്പന നടത്തിവന്ന കൊച്ചി നഗരമധ്യത്തിലുള്ള ബദാം ഷേയ്ക്ക് നിര്‍മാണ യൂണിറ്റും പൂട്ടിച്ചു.

പലയിടത്തും പുലര്‍ച്ചേ 5.30 ഓടെ തുടങ്ങിയ പരിശോധന വൈകിട്ടോടെയാണ് അവസാനിച്ചത്. റൂറല്‍ ജില്ലയിലാണ് വ്യാപകരീതിയില്‍ റെയ്ഡ് നടന്നത്. ജില്ലാ ആരോഗ്യ വിഭാഗം ഓഫീസര്‍ പി.എന്‍. ശ്രീനിവാസന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ 20 സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവര്‍ 516 ഹോട്ടലുകള്‍ പരിശോധിച്ചു. ഇതില്‍ 36 ഹോട്ടലുകള്‍ക്ക് പൂട്ടുവാനുള്ള നിര്‍ദ്ദേശം നല്‍കി. 245 ഹോട്ടലുകള്‍ക്ക് നോട്ടീസും നല്‍കി. കറുകുറ്റിയില്‍ 11, മൂക്കന്നൂര്‍, തുറവൂര്‍, പാമ്പാക്കുട, എന്നിവിടങ്ങളില്‍ മൂന്നു വീതവും കീച്ചേരി, കുമ്പളങ്ങി, മയിലാടും തുരുത്ത്, നെട്ടൂര്‍, പല്ലാരിമംഗലം, പണ്ടപ്പിള്ളി, വരാപ്പുഴ, വേങ്ങൂര്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവും മാലിപ്പുറത്ത് എട്ടു ഹോട്ടലുമാണ് പൂട്ടിയത്.

കൊച്ചി നഗരസഭയില്‍ മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 24 ഹോട്ടലുകള്‍ ഉള്‍പ്പടെ 26 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ഒരു ഹോട്ടല്‍ അടച്ചു പൂട്ടാന്‍ ഉത്തരവ് നല്‍കി. എട്ടു ഹോട്ടലുകള്‍ക്ക് നോട്ടീസും നല്‍കി. സെപ്റ്റിക്ക് ടാങ്ക് പൊട്ടി മലിജലം ഒലിച്ചിറങ്ങി കിടന്ന ബദാം ഷേയ്ക്ക് നിര്‍മാണ യൂണിറ്റും പൂട്ടി സീല്‍ ചെയ്തു. ബദാം വില്‍പ്പന നടത്തി വന്നിരുന്ന മൂന്ന് സൈക്കിളുകളും ഉന്തുവണ്ടികളും കസ്റ്റഡിയിലെടുത്തു.

ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് മൊബൈല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഒന്‍പതിടങ്ങളിലായിരുന്നു പരിശോധന. ഇതില്‍ രണ്ടെണ്ണം പൂട്ടുവാന്‍ നിര്‍ദ്ദേശം നല്‍കി. മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് ഫുഡ് ഇന്‍സ്‌പെക്ടര്‍ ആര്‍.എസ്. സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് അങ്കമാലി നെടുമ്പാശ്ശേരി മേഖലയില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഇവരുടെ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നഗരത്തിലെ നാലു ഹോട്ടലുകള്‍ പൂട്ടുവാന്‍ ഉത്തരവിട്ടിരുന്നു. ഇവര്‍ അടപ്പിച്ച ഹോട്ടലുകളില്‍ ഒന്ന് സൗത്തിലുള്ള കൊച്ചിന്‍ ടൂറിസ്റ്റ് കോര്‍പ്പറേഷന്‍ (നളന്ദ ഹോട്ടല്‍) ആണെന്നും കൊച്ചിന്‍ ടൂറിസ്റ്റ് ഹോം അല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Office of the Commissioner of Food Safety, Kerala
(ഫുഡ് സേഫ്റ്റി കമീഷണറുടെ വെബ്സൈറ്റ് ഇതാണ്. ക്ലിക്കു ചെയ്താല്‍ സൈറ്റിലേക്കു പോകാം. അവിടെ ഭക്ഷ്യ സുരക്ഷാ സംബന്ധമായ നിയമങ്ങളും ഫോമുകളും മറ്റും ലഭ്യമാണ്)