Wednesday, 14 November 2012

നിശ്ശബ്ദ കൊലയാളി; ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക്

ന്യൂദല്‍ഹി: ജീവിതശൈലീ രോഗങ്ങളിലെ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രമേഹരോഗത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഇന്‍റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്‍ (ഐ.ഡി.എഫ്) അധ്യക്ഷന്‍ ജീന്‍ ക്ളോഡ് എംബന്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പ്രമേഹരോഗികളുടെ എണ്ണം ഇതിനകം 6.13 കോടി കവിയുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഈ കണക്കുകള്‍ യഥാര്‍ഥ രോഗികളുടെ എണ്ണത്തിന് അടുത്തുപോലും എത്തില്ല. ശരിയായ ആരോഗ്യ ബോധവത്കരണത്തിന്‍െറ അഭാവം കാരണം പ്രമേഹരോഗികളില്‍ 60 ശതമാനത്തിലേറെയും കണക്കു പുസ്തകത്തിന് പുറത്താണെന്നും ഐ.ഡി.എഫ് മേധാവി ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ പലരും രോഗം കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തുകയോ ചികിത്സക്ക് വിധേയരാവുകയോ ചെയ്യാത്തവരാണ്.

ഒമ്പതുകോടി രോഗികളുമായി ചൈനയാണ് മുന്‍നിരയിലെങ്കിലും ഏറെ വൈകാതെ ഇന്ത്യ ‘ആഗോള പ്രമേഹ തലസ്ഥാന’മായി മാറുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്കയും ഇന്ത്യയും തമ്മില്‍ രോഗികളുടെ എണ്ണത്തില്‍ ഏറെ അന്തരമുണ്ട്. അമേരിക്കയിലെ രോഗികളുടെ എണ്ണം 2.37 കോടി മാത്രമാണ്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് പ്രമേഹം ഭീകരമാംവിധം പിടിമുറുക്കാന്‍ വഴിയൊരുക്കിയത്. കുട്ടികളും മുതിര്‍ന്നവരുമടക്കമുള്ളവരുടെ അകാലമരണത്തിന് ഈ മാരകരോഗം വഴിയൊരുക്കുന്നതായും ക്ളോഡ് എംബന്യ പറയുന്നു. മുന്‍ കാലങ്ങളില്‍ സമ്പന്നരുടെ മാത്രം ജീവിത ശൈലീ രോഗമായി കണക്കാക്കിയിരുന്ന പ്രമേഹം ഇന്ന് സര്‍വ സാധാരണമായിട്ടുണ്ട്.

ഭക്ഷണക്രമത്തില്‍ വന്ന മാറ്റങ്ങളും വ്യായാമത്തിന്‍െറ കുറവുമാണ് രോഗം പെരുകാന്‍ കാരണം. വികസനത്തെക്കുറിച്ച് മാത്രം സംസാരിക്കുമ്പോഴും ആരോഗ്യത്തിന് മുന്‍ഗണനയുള്ള വികസനമെന്ന കാഴ്ചപ്പാട് ഇത്തരം രാജ്യങ്ങള്‍ മറക്കുകയാണെന്നും എംബന്യ പറഞ്ഞു. രക്ഷിതാക്കള്‍ കുട്ടികളെ മുറിക്കകത്ത് അടച്ചിട്ട് കൈയില്‍ ശീതളപാനീയങ്ങള്‍ നല്‍കി ടെലിവിഷന്‍ കാണാന്‍ പ്രേരിപ്പിക്കുകയാണ്. കളിസ്ഥലങ്ങള്‍ എല്ലായിടനിന്നും അപ്രത്യക്ഷമാവുകയാണ്. നഗരങ്ങളില്‍ സൈക്കിള്‍ പാതയും കാല്‍നട യാത്രക്കാര്‍ക്കുള്ള പ്രത്യേക ഇടങ്ങളും സ്ഥാപിക്കണമെന്ന് ജീന്‍ ക്ളോഡ് എംബന്യ പറഞ്ഞു.
ലോകത്ത് മൊത്തം 30 കോടി പ്രമേഹ രോഗികളാണുള്ളത്. ആകെ മുതിര്‍ന്ന ജനസംഖ്യയുടെ ആറു ശതമാനമാണിത്. പ്രതിവര്‍ഷം 70 ലക്ഷം പേരാണ് പ്രമേഹബാധിതരുടെ പട്ടികയില്‍ ഇടംനേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍സുലിന്‍െറ കുറവുമൂലമോ ഗ്രന്ഥികളുടെ പ്രവര്‍ത്ത തകരാറ് കാരണമോ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതാണ് പ്രമേഹത്തിന് കാരണമാകുന്നത്.

സൂക്ഷിക്കണം, ഈ ‘നിശ്ശബ്ദ കൊലയാളി’യെകെ.എന്‍. നുസൈബ

സൂക്ഷിക്കണം,  ഈ ‘നിശ്ശബ്ദ കൊലയാളി’യെ
ഒരിക്കല്‍ കാശുകാരായ മധ്യവയസ്കരുടെ രോഗമായിരുന്ന ‘പ്രമേഹം’ഇന്ന് സാധാരണക്കാരന്‍െറ സന്തത സഹചാരിയാണ്. പനിയും ജലദോഷവും ഒക്കെപോലെ മതിയായ പരിശോധനയും ശ്രദ്ധയും ഇല്ലെങ്കില്‍ ഏതുപ്രായക്കാര്‍ക്കും ബാധിക്കാവുന്ന രോഗമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്ത് 346 ബില്യന്‍ പ്രമേഹ ബാധിതര്‍ ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2030 ആകുമ്പോഴേക്കും ഇത് ഇരട്ടിയാകും. കേരളത്തില്‍ നിലവില്‍ 22ശതമാനമാണ് പ്രമേഹ ബാധിതര്‍. 65 ശതമാനം പേരാകട്ടെ, എപ്പോള്‍ വേണമെങ്കിലും രോഗബാധിതരാകാമെന്ന അവസ്ഥയിലുമാണ്.
പ്രമേഹം തിരിച്ചറിയുന്ന നിമിഷം മുതല്‍ ചികിത്സ ആരംഭിക്കാത്ത പക്ഷം ജീവന്വരെ ഭീഷണിയാകുന്ന തരത്തില്‍ രോഗം സങ്കീര്‍ണമാകാനിടയുണ്ട്. ഓരോ എട്ട് സെക്കന്‍ഡിലും പ്രമേഹം മൂലം ഒരാള്‍ മരണമടയുന്നു എന്നതാണ് കണക്ക്. ഈ ‘നിശ്ശബ്ദ കൊലയാളി’ മൂലമുണ്ടാകുന്ന മരണങ്ങളില്‍ 80 ശതമാനവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലാണ് സംഭവിക്കുന്നതെന്നും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.
ആഹാരത്തിലെ കാര്‍ബോഹൈഡ്രേറ്റ്സില്‍നിന്ന് ലഭിക്കുന്ന ഊര്‍ജം ശരിയായ രീതിയില്‍ ശരീരത്തിന് ഉപയോഗപ്പെടുത്താന്‍ പറ്റാത്ത അവസ്ഥയാണ് പ്രമേഹം. ഭക്ഷണം ദഹിക്കുന്നതോടെ ഉണ്ടാകുന്ന ഗ്ളൂക്കോസിനെ പാന്‍ക്രിയാസ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ശരീര കോശങ്ങളില്‍ ശേഖരിക്കുകയാണ് സാധാരണ മനുഷ്യരില്‍ ചെയ്യാറ്. ഈ ഗ്ളൂക്കോസാണ് ആരോഗ്യമുള്ള ഒരാള്‍ക്ക് ഊര്‍ജദായകമാകുന്നത്. പ്രമേഹബാധിതരില്‍ ഇന്‍സുലിന്‍െറ ഉല്‍പാദനവും ഉപയോഗവും ആരോഗ്യമുള്ളയാളില്‍ നിന്ന് കുറഞ്ഞിരിക്കും. ഇതുവഴി രക്തത്തില്‍ ഗ്ളൂക്കോസിന്‍െറ അളവ് കൂടും. ഇത് പരിധിവിടുന്ന പക്ഷം മൂത്രത്തിലും ഗ്ളൂക്കോസ് കണ്ടുതുടങ്ങുന്നതാണ് പ്രമേഹം. ഇതൊഴിവാക്കാന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടക്കിടെ പരിശോധിക്കുകയാണ് വേണ്ടത്. രക്തത്തിലെ പഞ്ചസാര സാധാരണ നിലയിലേക്കാളും ഉയര്‍ന്നതാണെങ്കില്‍ ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹത്തെ അകറ്റിനിര്‍ത്താനാകും.
രണ്ടുതരം പ്രമേഹങ്ങളാണ് സാധാരണ കണ്ടുവരുന്നത്. ടൈപ്പ്1 എന്ന ആദ്യയിനത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥികള്‍ ജന്മനാ ഇല്ലാതിരിക്കുകയും മറ്റെന്തെങ്കിലും കാരണത്താല്‍ ഗ്രന്ഥികള്‍ നശിച്ചുപോകുന്നതിനാല്‍ ഇന്‍സുലിന്‍ ശരീരത്തില്‍ അല്‍പം പോലും കാണാത്ത അവസ്ഥയുമാണ്. 40 വയസ്സിനുള്ളില്‍ ഈ രോഗമുണ്ടാകും. 10 മുതല്‍ 15 ശതമാനം പേരില്‍ മാത്രം കണ്ടുവരുന്ന ഈ പ്രമേഹബാധിതര്‍ നിര്‍ബന്ധമായും ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ എടുക്കേണ്ടിവരും. പത്തില്‍ ഒരാള്‍ക്ക് ഈ രോഗാവസ്ഥ കണ്ടുവരുന്നതായാണ് കണക്ക്.
ടൈപ്പ് 2 പ്രമേഹമാണ് സാധാരണ കണ്ടുവരുന്നത്. ജീവിതശൈലിയിലെ പാളിച്ച മൂലം ശരീരത്തില്‍ ആവശ്യമായ ഇന്‍സുലിന്‍ ഉല്‍പാദിക്കപ്പെടാതിരിക്കുകയോ ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരിയാംവിധം ഉപയോഗപ്പെടുത്താതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണിത്. സാധാരണ 40 വയസ്സിന് മുകളില്‍ ഉള്ളവരാണ് ഇതിന്‍െറ ഇരകള്‍. ചില സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് രക്തഗ്ളൂക്കോസിന്‍െറ അളവ് വര്‍ധിക്കുന്നത് കണ്ടുവരുന്നുണ്ട്. പ്രസവശേഷം ഇവരിലെ ഗ്ളൂക്കോസിന്‍െറ അളവ് പഴയ നിലയിലേക്ക് മടങ്ങും.
ലക്ഷണങ്ങള്‍ മനസ്സിലാക്കാം
1. അമിതമായ വിശപ്പ്/ദാഹം
2. സ്ഥിരമായ അസുഖം/രോഗം
3. കൈകാലുകളില്‍ പെരുപ്പ്/ക്ഷീണം/തളര്‍ച്ച
4. ലൈംഗിക പ്രശ്നങ്ങള്‍
5. ശരീരത്തിന് ഭാരക്കുറവ്
6. മുറിവുകള്‍ ഉണങ്ങാന്‍ താമസം
7. എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുക
8. കാഴ്ചക്ക് മങ്ങല്‍
രോഗസാധ്യത കൂടുതല്‍ ആര്‍ക്കൊക്കെ?
1. മാതാപിതാക്കള്‍ക്കോ സഹോദരനോ സഹോദരിക്കോ ടൈപ്പ് 2 പ്രമേഹമുള്ളവര്‍
2. അമിത ഭാരമുള്ളവര്‍
3. 40ഉം അതിന് മുകളിലും പ്രായമുള്ളവര്‍
4. ഉയര്‍ന്ന രക്തസമ്മര്‍ദമോ ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ ഉണ്ടായിട്ടുള്ളവര്‍
5. പോളിസ്റ്റിക് ഓവറി സിന്‍ഡ്രം ഉള്ള അമിത ഭാരമുള്ള സ്ത്രീകള്‍
6. ഗര്‍ഭകാല സംബന്ധിയായ പ്രമേഹമുണ്ടായിരുന്ന സ്ത്രീകള്‍
നേരത്തേ കണ്ടെത്തിയില്ലെങ്കില്‍
പ്രമേഹം നേരത്തേ തിരിച്ചറിയാത്ത പക്ഷം ശരീരത്തിലെ അവയവങ്ങളെ ഒന്നൊന്നായി അത് ബാധിക്കും. വൃക്കരോഗമാണ് പ്രമേഹബാധിതരില്‍ സാധാരണ കണ്ടുവരുന്ന രോഗം. ഉയര്‍ന്ന രക്തഗ്ളൂക്കോസും രക്ത സമ്മര്‍ദവും മാലിന്യങ്ങളെ അരിച്ച് നീക്കുന്നതിനുള്ള വൃക്കയുടെ കഴിവ് നഷ്ടപ്പെടുത്തുകയാണ് ചെയ്യുക. ഹൃദ്രോഗമാണ് മറ്റൊരു ഭീഷണി. ടൈപ്പ് 2 പ്രമേഹബാധിതരില്‍ ഹൃദ്രോഗവും മസ്തിഷ്കാഘാതവും ഉണ്ടാകാന്‍ രണ്ടു മുതല്‍ നാലിരട്ടി സാധ്യതയുണ്ട്. ഇത് പലപ്പോഴും മരണകാരണവുമാകാറുണ്ട്. പ്രായപൂര്‍ത്തിയെത്തിയവരില്‍ അന്ധതക്ക് കാരണമായേക്കാവുന്ന തിമിരം, റെറ്റിനോപ്പതി, ഗ്ളൂക്കോമ എന്നീ രോഗങ്ങളും പ്രമേഹബാധിതര്‍ക്ക് ഉണ്ടാകാനിടയുണ്ട്. ശരീരത്തിലുടനീളമുള്ള നാഡികള്‍ക്ക് തകരാര്‍ സംഭവിക്കുന്ന ഡയബെറ്റിക് റെറ്റിനോപ്പതിയാണ് മറ്റൊരു ഗുരുതര ആരോഗ്യപ്രശ്നം. ഡയബെറ്റിക് ന്യൂറോപ്പതി എന്നറിയപ്പെടുന്ന ഈ അവസ്ഥയുടെ തുടര്‍ച്ചയായി കാല്‍പാദങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരക്കാര്‍ വേഗത്തില്‍ അണുബാധക്ക് ഇരയാകാനും അതുവഴി അവയവം മുറിച്ചുമാറ്റലിലേക്കും എത്താറുണ്ട്. പല്ലുകളിലും മോണകളിലും ഇതുമൂലം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.
രോഗബാധിതര്‍ ചെയ്യണ്ടത്
1. നിയന്ത്രിതമായ ഭക്ഷണക്രമവും വ്യായാമവും ശീലമാക്കുക.
2. ഇടവേളകളില്‍ വൈദ്യപരിശോധന നടത്തുക.
3. മരുന്നുകള്‍ സമയത്തിന് ഉപയോഗിക്കുക.
4. ധാരാളം വെള്ളം കുടിക്കുക.
5. പുകവലിയും മദ്യപാനവും ഒഴിവാക്കുക.
6. ശരീരഭാരം കുറക്കുക.
7. നന്നായി ഉറങ്ങുക.
8. ഒറ്റക്ക് താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും മുന്‍കരുതലുകള്‍ എടുക്കുക.
ഒരിക്കല്‍ പ്രമേഹം വന്നുകഴിഞ്ഞാല്‍ അത് പൂര്‍ണമായി ഭേദപ്പെടുത്താനാകില്ല; മറിച്ച് നിയന്ത്രിച്ച് നിര്‍ത്താനേ കഴിയൂ. പ്രമേഹത്തെ നമുക്ക് മുമ്പേ നടക്കാന്‍ അനുവദിക്കരുത്. നമുക്ക് പുറകെയും. കൂട്ടുകാരനെപ്പോലെ കൂടെ നടത്തുക. കൂട്ടുകാരന്‍ നമ്മെ വഞ്ചിക്കാതിരിക്കാന്‍ നാം കൂട്ടുകാരനെ മനസ്സിലാക്കുക. നാം നമ്മോട് തന്നെ പ്രതിബദ്ധതയുള്ളവരാകുക.
വിവരങ്ങള്‍ക്ക് കടപ്പാട്:
Dr. SEENAJ CHANDRAN MBBS, MD(Med), Dip. DIAB
PHYSICIAN&DIABETOLOGIST
KIMS HOSPITAL, ERNAKULAM

(മാധ്യമം ദിനപത്രത്തോട് കടപ്പാട്)

Thursday, 13 September 2012

ബില്‍ നല്‍കാത്ത ഹോട്ടലുകള്‍ പൂട്ടുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം



തിരുവനന്തപുരം: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് കൃത്യമായി ബില്‍ നല്‍കിയിരിക്കണമെന്നും അല്ലാത്തപക്ഷം നോട്ടീസ്‌കൂടാതെ പൂട്ടുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

 ബില്ലില്‍ ഹോട്ടലിന്റെ പേര്, ലൈസന്‍സ് നമ്പര്‍, രജിസ്‌ട്രേഷന്‍ നമ്പര്‍, തീയതി ഇവ കൃത്യമായി കാണിച്ചിരിക്കണം. എല്ലാ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലുള്ള ടോള്‍ഫ്രീ നമ്പരും അതത് സ്ഥലത്തുള്ള ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നമ്പരും പ്രദര്‍ശിപ്പിക്കണം. ക്യാഷ് കൗണ്ടറില്‍ പൊതുജനങ്ങള്‍ കാണുന്ന വിധത്തിലായിരിക്കണം ഇത് പ്രദര്‍ശിപ്പിക്കേണ്ടത്. ഹോട്ടലുകളില്‍ ലൈസന്‍സിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി വ്യക്തമായി കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അടുത്തിടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ റെയ്ഡുകളും ബോധവത്കരണ പരിശീലന പരിപാടികളും നടന്നിട്ടും പലരും നിഷേധാത്മക സമീപനം പുലര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കര്‍ശന നടപടി കൊണ്ടുവന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, ഭക്ഷണശാല, ക്യാന്റീനുകള്‍ മുതലായവ ഭക്ഷ്യസുരക്ഷാ ഗുണനിലവാര റെഗുലേഷന്‍ 2011 പ്രകാരം പാലിക്കേണ്ട നിബന്ധനകളുള്‍ക്കൊള്ളിച്ച് മുപ്പതിന നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

അടുക്കളയും പരിസരവും അടര്‍ന്നുവീഴാത്ത രീതിയില്‍ പ്ലാസ്റ്റര്‍ചെയ്ത്, വൈറ്റ്‌വാഷ് ചെയ്ത്, ചിലന്തിവല, മറ്റ് അഴുക്കുകള്‍ ഒന്നുമില്ലാതെ സൂക്ഷിക്കണം. അടുക്കളഭാഗത്തുള്ള ഓടകളിലോ തറയിലോ വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. കക്കൂസുകള്‍, കുളിമുറികള്‍ എന്നിവ അടുക്കളഭാഗത്തുനിന്നും നിശ്ചിത അകലം പാലിക്കുന്നില്ലെങ്കിലോ വൃത്തിഹീനമായി കിടക്കുന്നതോ കണ്ടാല്‍ കര്‍ശന നടപടിയുണ്ടാകും. ഡ്രെയിനേജ് പൂര്‍ണമായി അടച്ചിരിക്കണം. മലിനജലം ഹോട്ടലിനകത്തോ, പുറത്തോ കെട്ടിക്കിടക്കരുത്. ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകള്‍ ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ ആരില്‍നിന്നാണോ വാങ്ങുന്നത് അവരുടെ രജിസ്റ്റര്‍ തയ്യാറാക്കണം.

സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വെള്ളം പാനയോഗ്യമായിരിക്കണം. അതിനുള്ള കെമിക്കല്‍ മൈക്രോ ബയോളജിക്കല്‍ പരിശോധന കാലാനുസൃതമായി ഇടവേളകളില്‍ അംഗീകൃത ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി രേഖകള്‍ സൂക്ഷിക്കണം. മെഡിക്കല്‍ സര്‍ജനില്‍ കുറയാത്ത ഗവണ്മെന്റ് ഡോക്ര്‍ നിയമാനുസൃതം നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹോട്ടലുകളിലെയും ഭക്ഷണശാലകളിലെയും എല്ലാ തൊഴിലാളികള്‍ക്കും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ ഹോട്ടലുകള്‍ ഉദ്യോഗസ്ഥര്‍ പൂട്ടുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നു. പകര്‍ച്ചവ്യാധികള്‍ ഉള്ള തൊഴിലാളികളെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുറിവോ വ്രണങ്ങളോ ഉണ്ടെങ്കില്‍ ഭക്ഷണസാധനങ്ങളുമായി അടുത്തിടപഴകാന്‍ പാടില്ല. ശരീരഭാഗങ്ങളിലോ തലയിലോ ചൊറിയുന്നത് ജോലിസമയത്ത് ഒഴിവാക്കണം. കൃത്രിമ നഖങ്ങളും ഇളകുന്നതരത്തിലുള്ള ആഭരണങ്ങളും ഭക്ഷണംപാകം ചെയ്യുമ്പോള്‍ ഒഴിവാക്കണം. പുകവലിക്കുന്നതും ചവയ്ക്കുന്നതും തുപ്പുന്നതും മൂക്കുചീറ്റുന്നതും ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥലത്ത് നിരോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
(കടപ്പാട്: മാതൃഭൂമി ദിനപത്രം)

Tuesday, 7 August 2012

കൊച്ചി: ഡോക്ടര്‍മാരുടെ അപര്യാപ്തത പ്രധാന വെല്ലുവിളിയാണെന്ന് പുതിയതായി ചുമതലയേറ്റ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജുനൈദ് റഹ്മാന്‍. ആരോഗ്യരംഗത്ത് നൂറുകണക്കിന് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യമാണെന്ന ബോധ്യമുണ്ട്. കുറഞ്ഞകാലം കൊണ്ട് ജില്ലയിലെ ആരോഗ്യ സംവിധാനത്തെ കാര്യക്ഷമമാക്കുക പ്രായോഗികമല്ല. പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെ കുറവും പോരായ്മയാണ്. ജില്ലയില്‍ മികച്ച ടീമിനെയാണ് ലഭിച്ചിരിക്കുന്നത്. ജനറല്‍ ആശുപത്രി സൂപ്രണ്ടായി പ്രവര്‍ത്തിച്ച കാലത്ത് ലഭിച്ച മികച്ച പിന്തുണ തന്‍റെ പ്രവര്‍ത്തന വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍മാരായിരുന്ന ഗ്യാനേഷ് കുമാര്‍, മുഹമ്മദ് ഹനീഷ്, ഷെയ്ഖ് പരീത്, ജനപ്രതിനിധികളായ കെ.വി. തോമസ്, സെബാസ്റ്റ്യന്‍ പോള്‍, ഡൊമനിക് പ്രസന്‍റേഷന്‍, ഹൈബി ഈഡന്‍ ഇങ്ങനെ നിരവധി പേര്‍ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിച്ചു.
2002 ലാണ് ഡോ. ജുനൈദ് ജനറല്‍ ആശുപത്രിയില്‍ ആര്‍.എം.ഒ ആയി ചുമതലയേറ്റത്. തുടര്‍ന്ന് നടത്തിയ ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് (എന്‍.എ.ബി.എച്ച്) അംഗീകാരം ലഭിക്കുന്ന നിലയിലേക്ക് ആശുപത്രിയെ വളര്‍ത്തിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായി നടപ്പാക്കിയ ഡയട്രി കിച്ചണ്‍, എം.ആര്‍.ഐ സി.ടി സ്കാന്‍ സെന്‍ററുകള്‍, ആധുനിക ഓപറേഷന്‍ തിയറ്റര്‍, നവീകരിച്ച ഇന്‍ജക്ഷന്‍ സെന്‍റര്‍, തുടങ്ങി നിരവധി സംവിധാനങ്ങള്‍ ഇന്ന് ജനറല്‍ ആശുപത്രിയിലുണ്ട്. ആലപ്പുഴ സ്വദേശിയായ ഡോ. ജുനൈദ് കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസിന്‍റെ സഹോദരനാണ്.

മാധ്യമം ദിനപത്ര(2012 ഓഗസ്റ്റ് 6 നു പ്രസിദ്ധീകരിച്ചത്)